സ്‌കൂളുകളിൽ അമിത ഫീസ് ഈടാക്കുന്നതിനെതിരെ പരാതിപ്പെടാൻ എത്തിയ രക്ഷിതാക്കളോട്, “പോയി ചത്തൂടെ” എന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമർ. വിദ്യാഭ്യാസ മന്ത്രിയുടെ മര്യാദ ലംഘിച്ചുള്ള പരാമർശം ഏറെ വിവാദമായിരിക്കുകയാണ്. കോവിഡ് പ്രതിസന്ധികൾ കാരണം എല്ലാവരും സാമ്പത്തിക പിരിമുറുക്കം നേരിടേണ്ടി വരുന്ന ഈ സാഹചര്യത്തിൽ അമിത ഫീസ് ഈടാക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടില്ലെങ്കിൽ എന്ത് ചെയ്യുമെന്നായിരുന്നു രക്ഷിതാക്കൾ ഉന്നയിച്ചത്. എന്നാൽ രക്ഷിതാക്കളെ അപമാനിക്കുന്ന വിധമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി.
മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസം ഓൺലൈൻ രീതികളിൽ മാറുമ്പോൾ ട്യൂഷൻ ഫീസ് മാത്രം ഈടാക്കിയാൽ മതി എന്ന ഹൈക്കോടതിയുടെ നിർദേശം പാലിക്കാതെയാണ് മദ്യ പ്രദേശിൽ സ്കൂളുകളിൽ അമിത ഫീസ് ഇപ്പോഴും ഈടാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ആണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉയരുന്നത്. അമിത ഫീസിനെ തുടർന്ന് പല സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നും മക്കളെ സർക്കാർ വിദ്യാലയങ്ങളിലേക്ക് മാറ്റുകയാണ് രക്ഷിതാക്കൾ. കോവിഡ് പ്രതിസന്ധികൾ കാരണം ഒരുപാട് പേർക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇതൊന്നും വകവയ്ക്കാതെ ഇപ്പോഴും കൊള്ള ഫീസ് ഈടാക്കുന്ന വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ നയങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധമായി രംഗത്തെത്തുകയാണ് രക്ഷിതാക്കൾ.
മഹാമാരിയുടെ കാലത്ത് ഫീസ് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് പാലക് മഹാ സംഘടനയിലെ നൂറോളം രക്ഷിതാക്കളാണ് മദ്യ പ്രദേശ് വിദ്യാഭ്യാസമന്ത്രിയുടെ വസതിയിൽ എത്തിയത്. മനുഷ്യത്വരഹിതമായി, “പോയി ചത്തൂടെ” എന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിയുടെ പ്രതികരണത്തിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. മന്ത്രി രാജിവെക്കണമെന്നും അതിനു തയ്യാറായില്ലെങ്കിൽ ചൗഹാൻ സർക്കാർ മന്ത്രിസഭയിൽ നിന്നും പവർമാറിനെ പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.