മലയാള സിനിമയിൽ ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യതയാണ് മഹാനടി കെപിഎസി ലളിതയുടെ അപ്രതീക്ഷിത വിയോഗം തീർത്തിരിക്കുന്നത്. കരൾ സംബന്ധമായ രോഗങ്ങൾ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്ന കെപിഎസി ലളിതയ്ക്ക് അവസാന ദിവസങ്ങളിൽ ഓർമ്മകൾ നഷ്ടപ്പെട്ടിരുന്നു. താരത്തിന്റെ വിയോഗം ഞെട്ടലോടെ ആയിരുന്നു മലയാള സിനിമാലോകം ഏറ്റെടുത്തത്. നിരവധി താരങ്ങൾ ആയിരുന്നു ലളിതമ്മയ്ക്ക് അനുശോചനം അറിയിച്ചും താരത്തിനൊപ്പം ഉള്ള ഓർമ്മകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഇപ്പോഴിതാ നടി ലക്ഷ്മിപ്രിയ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. ലളിതാമ്മയുടെ പിറന്നാളും ലക്ഷ്മിപ്രിയയുടെ പിറന്നാളുകളും തമ്മിൽ ഒരു ദിവസത്തെ വ്യത്യാസമേ ഉള്ളൂ. സത്യൻ അന്തിക്കാടിന്റെ സെറ്റുകളിൽ വെച്ച് ലക്ഷ്മിപ്രിയയുടെ രണ്ട് പിറന്നാളുകൾക്ക് കേക്ക് മുറിച്ചിട്ടുണ്ട്. “കഥ തുടരുന്നു” എന്ന സിനിമ കോഴിക്കോട് നടക്കുമ്പോൾ വെളുപ്പിന് ലളിതാമ്മ വാതിലിൽ മുട്ടി പിറന്നാൾ ആശംസിച്ചു.
പിന്നീട് ഒരു മുണ്ടും നേര്യതും വെച്ചു നീട്ടി ഒറ്റത്തവണ ഉടുത്തതാണെന്നും, ഇന്നലെ രാത്രിയിൽ അല്ലേ നീ പറഞ്ഞത് നിന്റെ പിറന്നാൾ ആണെന്ന്, പിന്നെ എന്തു ചെയ്യും എന്ന് പറയുകയും ചെയ്തു. പിറന്നാൾ മുൻകൂട്ടി പറയാത്തതിലും സമ്മാനം പുതിയത് അല്ലാത്തതിലും ഉള്ള പരിഭവം ആയിരുന്നു അത്. ഓറഞ്ച് കരയും കസവും ഉള്ള മുണ്ടും നേരിയതും കയ്യിൽ വാങ്ങി അമ്മയുടെ കാൽതൊട്ട ലക്ഷ്മിയെ ലളിതാമ്മ അനുഗ്രഹിച്ച് എണീപ്പിച്ചു.
ലക്ഷ്മി പ്രിയയുടെ നെറുകയിൽ ചുംബിച്ച് ലളിതാമ്മ അനുഗ്രഹിച്ചു. വേഗം കുളിച്ച് ഇതു ഉടുത്ത് വന്ന് തളി അമ്പലത്തിൽ പോകാമെന്ന് ലളിതമാമ്മ പറഞ്ഞപ്പോൾ ലക്ഷ്മിപ്രിയ അക്ഷരംപ്രതി അനുസരിച്ചു. വയ്യാത്ത കാലും വെച്ച് ലക്ഷ്മിയുടെ പേരിൽ വഴിപാട് കഴിച്ച് പ്രദക്ഷിണം വച്ച് ഇറങ്ങുമ്പോൾ ആയിരുന്നു കഴിഞ്ഞ ദിവസമായിരുന്നു ലളിത അമ്മയുടെ പിറന്നാൾ എന്ന് പറഞ്ഞത്. അന്ന് രണ്ടാളും ചേർന്നായിരുന്നു വൈകിട്ട് കേക്ക് മുറിച്ചത്.
ഒരു സീരിയൽ സെറ്റിൽ മറ്റൊരു കസേരയിൽ കാൽ നീട്ടിക്കൊണ്ടിരുന്ന് സാറാജോസഫിന്റെ പുസ്തകം വായിക്കുന്നതാണ് ലക്ഷ്മിപ്രിയയുടെ ആദ്യ ലളിതാമ്മ കാഴ്ച. ജീവിച്ചു മതിയാവാത്ത തറവാട്ടിലേക്ക് തിരിച്ചു വരുന്നത് പോലെയാണ് ഓരോ സത്യൻ അന്തിക്കാട് സെറ്റുകളും. അവിടെ മാതൃ ഭാവത്തോടെ ലളിതാമ്മ നമ്മളെ ചേർത്തു മുറുക്കിപ്പിടിക്കും. ഒരുപാട് ഓർമ്മകൾ ആണ് അമ്മയെ കുറിച്ച് ലക്ഷ്മിക്ക് പങ്കുവയ്ക്കാൻ ഉള്ളത്.
തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് ലക്ഷ്മിപ്രിയ ഷിഫ്റ്റ് ചെയ്തതും ലളിതാമ്മ കാരണമാണ്. തിരുവമ്പാടി അമ്പലത്തിന്റെ മുന്നിലെ അപ്പാർട്ട്മെന്റിന് അഡ്വാൻസ് നൽകിയത് ആ കൈകൾ കൊണ്ട് ആയിരുന്നു. അതിന്റെ അനുഗ്രഹം കാരണമാകും ആറുമാസം കൊണ്ട് പുതിയ വീട്ടിലേക്ക് അവർ മാറി. പൂജാമുറിയിൽ ഭഗവതി ഇരിക്കുന്ന മന്ദിരം അമ്മയുടെ സമ്മാനമാണെന്ന് ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. ഒരുമിച്ച് ഒരുപാട് സിനിമകൾക്ക് പോയിട്ടുണ്ട്.
ലളിതാമ്മയ്ക്ക് ഒപ്പം ഷോപ്പിങ്ങിനു പോയ അനുഭവങ്ങളും ഹോസ്പിറ്റലിൽ കൊണ്ടുപോയതും വടക്കാഞ്ചേരി വീട്ടിലിരുന്ന് തേങ്ങ അരച്ച അയലയും മാങ്ങയും വിളമ്പുന്നതും മൂക്കു കുത്തിച്ചതും അങ്ങനെ ഒരുപാട് ഓർമ്മകൾ താരം പങ്കുവെച്ചു. ഇടയ്ക്ക് എപ്പോഴോ അകാരണമായി ചീത്ത പറഞ്ഞതിന്റെ പേരിൽ ദിവസങ്ങളോളം അവർ പിണങ്ങിയിരുന്നു. “മോളി ആന്റി റോക്സ്” എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഷോട്ട് ആവുമ്പോൾ മുഖത്തുനോക്കി ചിരിച്ചു അഭിനയിക്കുമെങ്കിലും അത് കഴിഞ്ഞാൽ തമ്മിൽ പിണങ്ങി മിണ്ടിയിരുന്നില്ല.
എന്നാൽ പിന്നീട് പിണക്കങ്ങളെല്ലാം മറന്നു ചിരിച്ചു. അഭിനയം കൊണ്ട് മാത്രമല്ല ജീവിതം കൊണ്ടും തന്നെ വിസ്മയിച്ച മഹാ നടിയാണ് കെ പി എ സി ലളിത. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് ഭർത്താവ് വരുത്തിവെച്ച 85 ലക്ഷം രൂപയുടെ കടബാധ്യത പേറി ഇരുട്ട് മൂടിയ ഇടത്തിൽ നിന്നും കെപിഎസി ലളിത തിരിച്ചു നടന്ന് ഇതുവരെ എത്തി അടയാളം പതിപ്പിക്കാൻ അരങ്ങൊഴിഞ്ഞത്. ഒരു മനുഷ്യായുസിൽ താങ്ങാവുന്നതിലധികം ഭാരം വീട്ടി തൊടിയിൽ അങ്ങേയറ്റത്തിനോട് ചേർന്ന് ഇത്തിരി മണ്ണിൽ എരിഞ്ഞടങ്ങിയ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നൽകുകയാണ് ലക്ഷ്മിപ്രിയ. താരത്തിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.