മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് കൂട്ടിക്കൽ ജയചന്ദ്രൻ. മിമിക്രി താരമായി കലാ രംഗത്തെത്തിയ കൂട്ടിക്കൽ ജയചന്ദ്രൻ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “ജഗതി വേഴ്‌സസ് ജഗതി”, “കോമഡി ടൈം” എന്നീ ജനപ്രിയ ഷോകളിലൂടെ ആണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. കോട്ടയം സ്വദേശി ആയ കൂട്ടിക്കൽ ജയചന്ദ്രൻ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. “ചിരിക്കുടുക്ക” എന്ന സിനിമയിലൂടെയാണ് ആദ്യമായി നായകനായി താരം അരങ്ങേറ്റം കുറിക്കുന്നത്. “ചാന്തുപൊട്ട്”, “മൈബോസ്”, “ദൃശ്യം”, “മെമ്മറീസ്” തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇപ്പോൾ താരത്തിന്റെ ഭാര്യ ബാസന്തി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആണെന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. അദ്ദേഹം തന്നെയാണ് ഭാര്യയുടെ ആരോഗ്യത്തെ കുറിച്ച് തുറന്നുപറഞ്ഞത്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ അതീവ ഗുരുതരമായ അവസ്ഥയിൽ നീങ്ങുകയാണ് തന്റെ പ്രിയപത്നി എന്നും ജീവൻ കയ്യിൽ പിടിച്ചാണ് കൂടെ നിൽക്കുന്നത് എന്നും കൂട്ടിക്കൽ ജയചന്ദ്രൻ പറയുന്നു. അതൊരു ത്യാഗമായി പറയുന്നതല്ല എന്നും അതെന്റെ കടമയാണ് എന്നും ഇത് പറയാൻ കാരണം കോവിഡിന്റെ ഭീകര വശം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ആണെന്നും കൂട്ടിക്കൽ ജയചന്ദ്രൻ പറയുന്നു.
കോവിഡ് ഒരു ഭീകരൻ അല്ലെങ്കിലും നമ്മളുടെ അനാസ്ഥ അതിനെ ഭീകരം ആക്കുന്നു എന്ന് താരം കൂട്ടിച്ചേർത്തു. അനാവശ്യമായ യാത്രകൾ ഒഴിവാക്കുക, സംസാരിക്കുമ്പോഴും മാസ്ക് ധരിക്കുക, ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഇതെല്ലാം പാലിച്ചു എങ്കിലും തന്റെ ഭാര്യക്ക് കോവിഡ് ബാധിച്ചു എന്ന് താരം പങ്കു വെച്ചു. ധാരാളം വെള്ളം കുടിക്കണം പ്രത്യേകിച്ചും സ്ത്രീകൾ എന്ന് താരം പറയുന്നു. ഇതിനുപുറമേ തനിക്ക് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സിപിഎം പ്രവർത്തകർക്കും രാഷ്ട്രീയത്തിനതീതമായി കൂടെ നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും തന്റെ ഭാര്യയെ പരിപാലിക്കുന്ന ആശുപത്രിയിലെ ജീവനക്കാർക്കും ഹൃദയത്തിൽനിന്നും അദ്ദേഹം നന്ദി അറിയിക്കുന്നു.
ഒരുപാട് പേരാണ് താരത്തിന് ആശ്വാസം നൽകി മുന്നോട്ടുവന്നിരിക്കുന്നത്. നടൻ മനോജ് കുമാർ താരത്തിന്റെ പോസ്റ്റിൽ കമന്റ് ഇട്ടിരുന്നു. മനോജ് കുമാറിന്റെ ഭാര്യ നടി ബീന ആന്റണി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ബീന ആന്റണിയെ ഡിസ്ചാർജ് ചെയ്തത്. അവരുടെ യൂട്യൂബ് ചാനലിലൂടെ ആണ് താരങ്ങൾ ഈ വിവരങ്ങൾ പുറത്തുവിട്ടത്. തന്റെ അസുഖം കൂടിയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി ബീന ആന്റണി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.
ആദ്യമേ ആശുപത്രിയിൽ പോയിരുന്നെങ്കിൽ അസുഖം ഇത്രയും മൂർച്ഛിക്കുക ഇല്ലായിരുന്നു എന്ന് താരം തുറന്നു പറയുന്നു. വീട്ടിൽ വെച്ച് പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ഓക്സിജൻ ലെവൽ നോക്കി സ്വയം നിരീക്ഷിച്ചിരുന്നു എങ്കിലും 93 ആയപ്പോഴേക്കും ആകെ തളർന്നിരുന്നു എന്ന് ബീന ആന്റണി വ്യക്തമാക്കി. ശ്വാസം പോലും കിട്ടാത്ത അവസ്ഥ ആയിരുന്നു. താൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരോടും പറയാൻ പറ്റാത്ത വിധം തളർന്നു പോയിരുന്നു എന്നും പിന്നീടാണ് ആശുപത്രിയിലേക്ക് എത്തിച്ചത് എന്ന് ബീന ആന്റണി തന്റെ വീഡിയോയിലൂടെ പങ്കു വെച്ചു .