കേരളത്തിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താനായി കേന്ദ്രത്തിൽ നിന്നും ഒരു സംഘം ഇന്ന് സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടണമെന്ന് ആരോഗ്യവകുപ്പും പോലീസും ഉന്നതതല യോഗത്തിൽ നിലപാട് സ്വീകരിച്ചിട്ടുള്ളത് ആയിട്ടാണ് പുറത്തുവരുന്ന സൂചനകൾ. വളരെ നിർണായകമായ യോഗമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നടക്കുന്നത്. രോഗ വ്യാപനം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലാണ് സാഹചര്യങ്ങൾ വിലയിരുത്തുവാൻ ആയി കേന്ദ്രത്തിൽ നിന്നും ഒരു സംഘത്തിന്റെ സന്ദർശനം.
ടി പി ആർ കുറയാത്തതും, പ്രതിദിന കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്ന സാഹചര്യവും കേന്ദ്രസംഘം വിലയിരുത്തിയാണ് നടപടികൾ സ്വീകരിക്കുന്നത്. കോവിഡ് കേസുകൾ കൂടുതലുള്ള കേരളമുൾപ്പെടെയുള്ള ആറു സംസ്ഥാനങ്ങളിലേക്ക് ആണ് കേന്ദ്രസംഘം സന്ദർശിക്കുന്നത്. അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂർ, കേരളം എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്രസംഘം സന്ദർശിക്കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രണ്ടംഗ സംഘമാണ് ഓരോ സംസ്ഥാനത്തും സന്ദർശനം നടത്തുന്നത്. ഒരു ഡോക്ടറും, ഒരു പൊതുജനാരോഗ്യ വിദഗ്ധനും ആയിരിക്കും ഒരു സംഘത്തിൽ ഉണ്ടാവുക.
ടി പി ആർ പത്തിൽ താഴെ എത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ ഉണ്ടാക്കേണ്ടതുണ്ടോ എന്ന് ഉന്നത യോഗത്തിൽ തീരുമാനിക്കും. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യതകൾ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലൂടെ ടിആർപി അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇപ്പോഴും ടി പി ആർ 10 ന് മുകളിൽ തുടരുകയാണ്. കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുകൾ ഉയർന്ന നിലയിലുള്ള വടക്കൻ ജില്ലകളിൽ നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരിക്കുകയാണ്.