മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായിട്ടുള്ള താരമാണ് കാഞ്ഞങ്ങാട് പെരിയമന ശ്രീധരൻ ഭട്ടതിരി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമ-സീരിയൽ രംഗത്തുള്ളവരെ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. ഈ കൊറോണ കാലത്ത് ഒരുപാട് കലാകാരന്മാരെ ആണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സുശാന്ത് സിംഗ്, ഋഷി കപൂർ, ഇർഫാൻ ഖാൻ, എസ് പി ബാലസുബ്രഹ്മണ്യം, സച്ചി, ശശി കല്ലിങ്ക, അനിൽ നെടുമങ്ങാട്, രവി വള്ളത്തോൾ, നരണിപ്പുഴ ഷാനവാസ്, അനിൽ മുരളി തുടങ്ങി നിരവധി കലാകാരന്മാരാണ് ഈ ലോകത്തോട് വിട വാങ്ങിയത്.
ഇപ്പോഴിതാ ശ്രീധരൻ ഭട്ടതിരിയുടെ വിയോഗമാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ഹൃദയാഘാതം മൂലം ആണ് അദ്ദേഹം അന്തരിച്ചത്. ലോക്ഡൗൺ കാലമായതിനാൽ അദ്ദേഹത്തിനെ അവസാനമായി ഒരു നോക്ക് കാണാനോ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനോ കഴിയാത്ത ദുഃഖം പങ്കുവയ്ക്കുകയാണ് നിരവധി താരങ്ങൾ. സിനിമകളിലും സീരിയലുകളിലും ഒരേപോലെ സജീവമായിരുന്നു താരം.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കിഷോർ സത്യ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് കിഷോർ സത്യ. വർഷങ്ങളായി ജനപ്രിയ പരമ്പരകളിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ കിഷോർ സഖ്യ ഭട്ടതിരിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. മരണത്തിന്റെ അവസാനിക്കാത്ത കണ്ണുപൊത്തി കളിയിൽ ഒരാൾകൂടി എന്നു തുടങ്ങുന്ന കുറിപ്പിൽ കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് ഹൃദയസ്തംഭനംമൂലം ടെലിവിഷൻ അഭിനേതാവായ ശ്രീധരൻ ഭട്ടതിരി മരണമടഞ്ഞു എന്ന് കുറിച്ചിട്ടുണ്ട്.
പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും കിഷോർ സത്യ പങ്കുവെച്ചു. മോഹൻലാൽ നായകനായി എത്തിയ “പുലിമുരുകൻ” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഭട്ടതിരി അവതരിപ്പിച്ച പോലീസ് വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധി പരമ്പരകളിൽ വില്ലനായി അഭിനയിച്ചിട്ടുള്ള താരം ജയൻ സീ കൃഷ്ണ സംവിധാനം ചെയ്ത “കൊസ്രാക്കൊള്ളികൾ” എന്ന സിനിമയിലൂടെ സഹ നിർമ്മാതാവും ആയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ഉപ സമിതി അംഗമായിരുന്നു അദ്ദേഹം.