സൈബർ ലോകത്ത് കുട്ടികളുടെ മോശം ചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ ആയിട്ട് പോലീസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ 28 പേർ ഇന്ന് അറസ്റ്റിലായി. അഭിഭാഷകർ, ഐ ടി ഉദ്യോഗസ്ഥർ, ബിടെക് വിദ്യാർഥികൾ ഉൾപ്പെടെ 28 ആളുകൾ ആണ് അറസ്റ്റിലായത്. ഓപ്പറേഷൻ പി ഹണ്ട് 21 .1 എന്ന് നാമകരണം ചെയ്ത റെയ്‌ഡിൽ 370 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഉള്ള 310 അംഗ സംഘം ഇന്നലെ വെളുപ്പിനെ ആണ് റെയ്ഡ് ആരംഭിച്ചത് എന്ന് സൈബർ നോഡൽ ഓഫീസർ അറിയിച്ചു.
സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. മൊബൈൽ ഫോൺ , മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, ലാപ്ടോപ്പ് കംപ്യുട്ടർ എന്നിവ ഉൾപ്പെടെ 429 ഉപകരണങ്ങൾ റെയ്‌ഡിൽ പിടിച്ചെടുത്തു. കുട്ടികളുടെ മോശം ചിത്രങ്ങളും ദൃശ്യങ്ങളും ഉള്ള ഉപകരണങ്ങൾ ആണ് ഇവ. ഇവയിൽ പലതിലും അഞ്ചു വയസിനും 15 വയസിനും ഇടയിലുള്ള തദ്ദേശീയർ ആയിട്ടുള്ള കുട്ടികളുടെ ദൃശ്യങ്ങൾ ആണ് ഉണ്ടായിരുന്നത്. ആധുനിക സാങ്കേതിക സഹായങ്ങളോടെ ആണ് ഇവർ ദൃശ്യങ്ങൾ അയച്ചിരുന്നതും സ്വീകരിച്ചിരുന്നതും.
അറസ്റ്റിലായവരുടെ ചാറ്റുകളുമായി ബന്ധപ്പെട്ട് പലരും കുട്ടികളെ കടത്തി കൊണ്ട് പോകുന്നതിന്റെ ഭാഗം ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികളുടെ മോശം ചിത്രങ്ങൾ പങ്കു വെക്കാൻ ഉള്ള നിരവധി ടെലിഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകൾ റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ പി ഹണ്ടിനെ തുടർന്ന് ഇത്തരം ഗ്രൂപ്പിൽ ഉള്ളവർ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ ഫോണിൽ നിന്നും ഇല്ലാതാക്കുകയും മൂന്ന് ദിവസങ്ങൾ കൂടുമ്പോൾ ഫോൺ ഫോർമാറ്റ് ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുമായിട്ടുള്ള മോശം ദൃശ്യങ്ങൾ പണം നൽകി ലൈവ് ആയി കാണാൻ അവസരം നൽകുന്ന ലിങ്കുകളും നിലവിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.