ഒരൊറ്റ ഗാനം കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ രാജ്യം മുഴനും പ്രശസ്തി നേടിയ ഒരു ഗായികയാണ് റാണു മണ്ഡൽ. ഒരു വർഷം മുമ്പ് ബംഗാളിലെ റാണാ ഗട്ട് റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിക്കുമ്പോൾ റാണു പാടിയ പാട്ടാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. ലത മങ്കേഷ്കറിന്റെ ഏറെ ജനപ്രീതി നേടിയ “ഏക് പയർ കാ നഗ്മ ഹേ ” എന്ന ഗാനം താളം മുറിയാതെ പാടിയാണ് റാണു ശ്രദ്ധേയമായത്. റാണുവിന്റെ ഗാനം ഒരാൾ ക്യാമെറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ ഇട്ടതോടെ റാണാ പത് റാണി എന്ന വിളിപ്പേരോടെ രാജ്യം മുഴുവനും അവരെ ഏറ്റെടുത്തു.
പ്രശസ്ത ഗായിക ലത മങ്കേഷ്‌കർ ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ ആണ് റാണുവിനെ പ്രശംസിച്ചു മുന്നോട്ട് വന്നത്. റാണുവിന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ട പ്രശസ്ത സംഗീത സംവിധായകൻ ഹിമേഷ് രേഷ്മിയ ഗായികയ്ക്ക് സിനിമയിൽ മൂന്ന് ഗാനങ്ങൾ പാടാൻ അവസരവും നൽകി. സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോകളിലും റാണു അതിഥി ആയെത്തി. റാണുവിന്റെ മേക്കോവർ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പ്രശസ്തയായതോടെ അമ്മയെ ഉപേക്ഷിച്ചു പോയ മകളും കുടുംബവും റാണുവിനെ തേടി വീണ്ടുമെത്തി.
എന്നാൽ പ്രശസ്തിക്കൊപ്പം വിവാദങ്ങളിലും റാണു നിറഞ്ഞു നിന്നു. ഗായികയ്‌ക്കൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവതിയെ റാണു ശകാരിക്കുകയും കയർത്തു സംസാരിക്കുകയും ചെയ്‌തത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. ഈ ഒരൊറ്റ സംഭവത്തോടെ റാണുവിന്റെ ആരാധകർ പോലും ഗായികയെ വിമർശിക്കുവാൻ തുടങ്ങി. പണമെത്തിയതോടെ ഗായിക അഹങ്കാരി ആയെന്നുള്ള വാർത്തകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
പിന്നീട് കുറച്ചു കാലത്തേക്ക് റാണുവിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇതാ വീണ്ടും പഴയ അവസ്ഥയിലേക്ക് ഗായിക എത്തിയെന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. പരിമിതമായ അവസ്ഥയിൽ സാമ്പത്തിക ഞെരുക്കങ്ങളോടെ ജീവിക്കുകയാണ് ഗായിക ഇപ്പോൾ. പുതിയ സ്ഥലം ഉപേക്ഷിച്ച് പഴയ വീട്ടിലേക്ക് മടങ്ങിയെന്നും, പണത്തിനും ആഹാരത്തിനും വേണ്ടി ലോക്ക് ഡൗണിൽ കഷ്ടപ്പെടുകയാണ് ഗായിക എന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.