കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ഓൺലൈൻ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാഠപുസ്തകം പോലെ തന്നെ ഓൺലൈൻ പഠനത്തിന് ആവശ്യമുള്ള ഡിജിറ്റൽ ഉപകരണങ്ങളും കുട്ടികളുടെ കൈവശം ഉണ്ടാവേണ്ടതുണ്ട്. അത് വാങ്ങുവാൻ ശേഷിയില്ലാത്തവർക്ക് ഉപകരണങ്ങൾ ലഭ്യമാക്കും. അതിനെ വിവിധ സ്രോതസ്സുകളിൽ ഒന്നിച്ച് അണിനിരത്തി ലഭ്യമാക്കാനുള്ള നടപടികൾ ഉടൻതന്നെ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനായി കെഎസ്ഇബിയുടെ ലൈൻ കേബിൾ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തുവാൻ ആയി കഴിയുമെങ്കിൽ കെഎസ്ഇബിയുടെ സഹായവും തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ സമയത്തെ വായ്പാ തിരിച്ചടവിന് മോറടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിന് കത്തയച്ചതായിട്ട്സംസ്ഥാന സർക്കാർ നിയമസഭയിൽ അറിയിച്ചു. ധനമന്ത്രി കെ എൽ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. വായ്പാ തിരിച്ചടവിന് ഇളവ് അനുവദിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നേതാവ് വി ഡി സതീശൻ നൽകിയ സബ്മിഷനിൽ മറുപടി പറയുകയായിരുന്നു ധനകാര്യമന്ത്രി. വായ്പാ തിരിച്ചടവിന് മൂന്നുമാസമെങ്കിലും ഇളവ് അനുവദിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ജൂൺ 30ന് തീരുന്ന കാർഷിക വായ്പകൾ സബ്സിഡിയോടെ പുതുക്കുവാൻ അവസരം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ബാങ്കുകളുടെ യോഗം വിളിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ഇന്ന് റേഷൻ വിതരണം ഇല്ലാത്തതിനാൽ 2021 ജൂൺ മാസത്തെ റേഷൻ വിതരണം ജൂൺ 10 വ്യാഴാഴ്ച മുതൽ ആയിരിക്കും ആരംഭിക്കുക. ജൂൺ 12,13 ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും. കർശന നിയന്ത്രണങ്ങൾ ഉണ്ടാവും. ജൂൺ 11 വെള്ളിയാഴ്ച മുതൽ കൂടുതൽ കടകൾ തുറക്കുവാൻ ആയി അനുമതിയുണ്ട്.സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ കടകൾ, തുണിക്കടകൾ, ഒപ്ടിക്കൽസ്, സ്ത്രീകളുടെ ശുചീകരണത്തിന് വേണ്ടിയുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവ ജൂൺ 11ന് ഒരുദിവസം മാത്രം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കുവാൻ ആയി അനുമതിയുണ്ട്. ജൂൺ 11 ന് വാഹന ഷോറൂമുകൾ മെയിന്റനൻസ് വർക്കിനായി തുറന്നു പ്രവർത്തിക്കാം. തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നതായിരിക്കും.
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ ആയിരിക്കും പ്രവർത്തിക്കുക. കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസ് ആരംഭിക്കും. സീറ്റിലിരുന്ന് ഉള്ള യാത്ര മാത്രമേ അനുവദിക്കൂ എന്നാണ് പുറത്തുവരുന്നത്. കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നതിന് എതിരെ ആരോഗ്യവകുപ്പ് രംഗത്ത് വന്നിരിക്കുകയാണ്. സർവീസ് ഉടൻതന്നെ തുടങ്ങരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിക്കും കെഎസ്ആർടിസി സിഎംഡിക്കും കത്ത് അയച്ചിരിക്കുകയാണ്.