കോവിഡ് 19 എന്ന മഹാമാരി വ്യാപിച്ചതിനെത്തുടർന്ന് 2020 മാർച്ചിൽ അധ്യയന വർഷം പൂർത്തിയാവുന്നതിനു മുമ്പ് വിദ്യാലയങ്ങൾ അടച്ചുപൂട്ടിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ തന്നെ വിപ്ലവകരമായ മാറ്റം വരുത്തിക്കൊണ്ട് ഓൺലൈൻ പഠനത്തിന്റെ ഒരു അധ്യയന വർഷം ആണ് കടന്നു പോയിരിക്കുന്നത്. ഓൺലൈൻ പഠനത്തിന്റെ രണ്ടാമത്തെ അധ്യയനവർഷം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചിട്ട സ്കൂളുകൾ തുറക്കാമെന്ന് നിർദ്ദേശം നൽകുകയാണ് ഐസിഎംആർ.
മുതിർന്നവരേക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്ക് സാധിക്കുന്നതിനാൽ ഇന്ത്യയിൽ പ്രൈമറി ക്ലാസുകൾ തുറക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ഡോക്ടർ ബൽറാം ഭാർഗവ നിർദ്ദേശിച്ചു. അധ്യാപകരും ജീവനക്കാരും പൂർണമായും വാക്സിൻ എടുത്തിട്ട് ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കുറഞ്ഞ സ്ഥലങ്ങളിൽ വിദ്യാലയങ്ങൾ തുറക്കാം എന്ന് എയിംസ് ഡയറക്ടർ ഡോക്ടർ ഗുലേറിയ മുമ്പ് തന്നെ നിർദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ് .
കോവിഡിന്റെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും കുട്ടികൾക്ക് അസുഖം കണ്ടു വരുന്നത് വളരെ ചെറിയൊരു ശതമാനം ആയതു കൊണ്ട് തന്നെ ആണ് ഐസിഎംആർ ചീഫ് ഇങ്ങനെ ഒരു നിർദേശം മുന്നോട്ട് വെച്ചത്. വൈറൽ അസുഖങ്ങളോട് പ്രതിരോധിക്കാൻ മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികൾക്ക് സാധിക്കും. അതിനാൽ സ്‌കൂളുകൾ തുറക്കുവാൻ രാജ്യം തീരുമാനിക്കുകയാണെങ്കിൽ ആദ്യം പ്രൈമറി ക്ലാസുകൾ ആണ് ആരംഭിക്കേണ്ടത് എന്നും അദ്ദേഹം നിർദേശിച്ചു.