മനുഷ്യ മനസാക്ഷിയെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ സംഭവമായിരുന്നു ഹൈദരാബാദിൽ ആറു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.സെപ്തംബർ ഒമ്പതിനായിരുന്നു സൈദാബാദിൽ ആറുവയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. മണിക്കൂറുകൾക്കു ശേഷം പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അർദ്ധ നഗ്നയായ മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ അയൽക്കാരനായ പല്ലക്കൊണ്ട രാജുവിന്റെ വീട്ടിൽ നിന്നും ആയിരുന്നു കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിൽ ഒരുപാട് മുറിവുകൾ ഉണ്ടായിരുന്നതുകൊണ്ട് ക്രൂരമായ പീഡനത്തിനിരയായി എന്ന് പ്രാഥമിക നിഗമനത്തിൽ തന്നെ കണ്ടെത്തി.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അയൽക്കാരൻ ആയ പ്രതി രാജു ഒളിവിൽ പോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസം മുട്ടിച്ച് ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. ആറു വയസ്സായി ആയ കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എൻകൗണ്ടറിൽ വക വരുത്തണമെന്ന് തെലങ്കാന തൊഴിൽ മന്ത്രി മല്ലം റെഡ്ഡി പറഞ്ഞത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പ്രതിയെ വെറുതെ വിടില്ലെന്നും ഉടൻ തന്നെ പ്രതിയെ കണ്ടുപിടിച്ച് എൻകൗണ്ടർ നടത്തുമെന്നും ആയിരുന്നു മല്ലം റെഡി മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് സഹായം കൈമാറുകയും എത്രയും പെട്ടെന്ന് തന്നെ കുട്ടിക്ക് നീതി ലഭിക്കാനുള്ള സകല നടപടികൾ എടുക്കുമെന്നും മല്ലം റെഡി ഉറപ്പ് നൽകി. പ്രതിയെ ഏറ്റുമുട്ടലിൽ വധിക്കുമെന്ന തരത്തിലുള്ള പരാമർശങ്ങൾ മൽക്കാജ് ഗിരി എംപിയും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഢിയും നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് കേസിലെ പ്രതിയായ രാജുവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ കയറി തല വേർപെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തെലുങ്കാന ഡിജിപി ആണ് പ്രതിയുടെ മരണവാർത്ത സ്ഥിരീകരിച്ചത്. തെലുങ്കാന പൊലീസിന് അഭിനന്ദനങ്ങളുടെ പ്രവാഹം ആണ് സമൂഹമാധ്യമങ്ങളിൽ നിറയെ. ആറു വയസ്സുള്ള ഒരു കുരുന്നിനെ അതിക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിയെ ക്രൂരമായി തന്നെ കൊലപ്പെടുത്തണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇതിനുമുമ്പും തെലുങ്കാനയിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു. 2019ൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത് തീകൊളുത്തി കൊന്ന കേസിലെ നാല് പ്രതികളെ തെളിവെടുപ്പിനിടെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് തെലങ്കാന പോലീസ് വെടിവെച്ചു കൊന്നിരുന്നു.
ആറുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തെലുങ്കാന സർക്കാരിനും പൊലീസിനും എതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ പോസ്റ്ററുകൾ പതിപ്പിക്കുകയും വ്യാപകമായ തിരച്ചിലുകളും പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് ഒൻപതു സംഘങ്ങളായി തിരിഞ്ഞ് തിരച്ചിലുകൾ നടത്തിയിരുന്നു. എന്നാൽ പ്രതിയുടെ മരണ വാർത്തയാണ് പിന്നീട് പുറത്ത് വന്നത്. ഇതോടെ തെലങ്കാന പോലീസിനെ വിമർശിച്ചവർ ഇപ്പോൾ കയ്യടിച്ചു രംഗത്തെത്തിയിരിക്കുകയാണ്. പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ വാദം.