2014 ലെ ഫെമിന മിസ് കേരള പട്ടം നേടിയ താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ നായികയായി 2015ൽ “ജംനാപ്യാരി” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആർ ബി എസ് ബാങ്ക് ചെന്നൈയിൽ ജൂനിയർ അനലൈസർ ആയി പ്രവർത്തിച്ചിട്ടുണ്ട്. “കരിങ്കുന്നം സിക്സസ്”, “ഒരു മെക്സിക്കൻ അപാരത”, “സഖാവ്”, “വർണ്യത്തിൽ ആശങ്ക” തുടങ്ങി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ ഗായത്രി സുരേഷ് തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് നടിയും മോഡലുമായ ഗായത്രി സുരേഷ് ഒരു വാഹനാപകടത്തിന്റെ പേരിൽ നേരിടുന്ന വിമർശനങ്ങളെ കുറിച്ചാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഗായത്രിയും സുഹൃത്തും അടങ്ങിയിട്ടുള്ള ഒരു വീഡിയോ ആണ്. ചുറ്റുമുള്ളവർ അവരെ ചീത്ത വിളിക്കുമ്പോൾ ആവർത്തിച്ചുകൊണ്ട് മാപ്പ് പറയുന്ന താരത്തിന്റെ വീഡിയോ ആയിരുന്നു വൈറലായത്. ഇപ്പോഴിതാ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ഗായത്രി സുരേഷ്. സുഹൃത്തുക്കളെ കാണുവാനായി ഞായറാഴ്ച കാക്കനാട് എത്തിയതായിരുന്നു താരം. കഫെയിൽ സുഹൃത്തുക്കൾക്കൊപ്പം കുറച്ചു സമയം ചിലവഴിച്ചതിനുശേഷം അപ്പാർട്ട്മെന്റിലേക്കുള്ള യാത്രയിൽ ആയിരുന്നു ഗായത്രി. സുഹൃത്തായിരുന്നു വണ്ടി ഓടിച്ചിരുന്നത്.
മുന്നിലുള്ള കാറിനെ ഓവർടേക്ക് ചെയ്യുമ്പോൾ മറ്റൊരു കാർ എതിർവശത്തു നിന്നും വരികയായിരുന്നു. അങ്ങനെ ഓവർടേക്ക് ചെയ്തു കൊണ്ടിരുന്ന കാറിന്റെ സൈഡ് മിററിൽഇടിക്കുകയായിരുന്നു. എന്നാൽ വണ്ടി നിർത്തുന്നതിനു പകരം അപകടം ഉണ്ടായ പരിഭ്രാന്തിയിൽ അവിടെ നിന്നും വേഗത്തിൽ കടന്നുകളയുകയായിരുന്നു. എന്നാൽ ഇത് ചെയ്യാൻ പാടില്ലായിരുന്നു എന്ന് താരം തുറന്നു സമ്മതിക്കുന്നു. ഓവർടേക്ക് ചെയ്ത കാറിലുണ്ടായിരുന്ന കുടുംബം ഗായത്രിയുടെ കാർ പിന്തുടരുകയും തുടർന്ന് കാറിൽ ഉള്ളവരും ചുറ്റുംകൂടിയ നാട്ടുകാരും അവരെ ചീത്ത പറയാൻ തുടങ്ങുകയും ആയിരുന്നു.
ഗായത്രിയുടെ കഴിവിന്റെ പരമാവധി ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞെങ്കിലും അപ്പോഴേക്കും പോലീസ് എത്തുന്നതുവരെ തങ്ങളെ പിടിച്ചു നിർത്തണമെന്ന ചിന്താഗതിയിൽ ആയിരുന്നു നാട്ടുകാർ. പോലീസ് എത്തിയതോടെ ഗായത്രിയോട് കാറിൽ ഇരിക്കാൻ ആവശ്യപ്പെടുകയും ഇരുകൂട്ടരും സംസാരിച്ച് ആ സംഭവം അവിടെ വെച്ച് തന്നെ ഒത്തുതീർപ്പ് ആക്കുകയും ചെയ്തു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഗായത്രി സുരേഷ് മദ്യപിച്ചു വാഹന അപകടമുണ്ടായി എന്ന വാർത്തകളായിരുന്നു. ആളുകൾക്ക് എന്ത് കള്ളവും പറയാനുള്ള ഒരു ഇടം ആയി മാറിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ .
സംഭവസ്ഥലത്തെത്തിയ പോലീസിനും സത്യം അറിയാമെന്നും ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല എന്നും താരം പറയുന്നു. സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. ഇതുപോലൊരു വിഷയം കൈകാര്യം ചെയ്യുമ്പോൾ ആളുകൾ കുറച്ചു കൂടി മാന്യത പുലർത്തണം എന്ന് താരം പറയുന്നു. കള്ളത്തരങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഒരു പെൺകുട്ടിയാണ് താനെന്ന് ഓർക്കണമായിരുന്നു എന്നും താരം പറയുന്നു. ഗായത്രിയുടെ പ്രവർത്തിയിൽ കുടുംബം ചീത്ത പറഞ്ഞെങ്കിലും ഒരുപാട് പേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ രണ്ടു ദിവസത്തേക്ക് നിറയുമെങ്കിലും അതിനുശേഷം അവർക്ക് പുതിയ ഒരു ഇരയെ കിട്ടുമ്പോൾ തന്നെ ഒക്കെ മറന്നു പോകുമെന്ന് ഗായത്രി പറയുന്നു.
ഗായത്രി ഒരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രമാണ് ഇത്രയും ചെറിയ ഒരു സംഭവം വലിയ വിഷയമായി മാറിയത്. ഒരു താരം ആയതിനാൽ വീഡിയോ എടുത്തു പ്രചരിപ്പിക്കാൻ ആയിരുന്നു എല്ലാവർക്കും തിടുക്കം. 20 മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് മാറി മാറി മാപ്പ് പറഞ്ഞെങ്കിലും ഈ വിഷയത്തെ ഒരു വാർത്തയാക്കാൻ ആയിരുന്നു അവിടെയുള്ളവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അപകടം നടന്നപ്പോൾ സൈഡ് മിറർ മാത്രമായിരുന്നു തകർന്നത്. എന്നാൽ വിഷയം കൈകാര്യം ചെയ്ത നാട്ടുകാർ ആയിരുന്നു ഫ്രണ്ട് മീറ്ററും ബാക്ക് മിററും തകർത്തതും വണ്ടിയിൽ ഇടിക്കുകയും ചവിട്ടുകയും ചെയ്തതും.
എന്നാൽ ഇതൊന്നും ഗായത്രി പോലീസിനോട് പറഞ്ഞില്ല. യാതൊരു മനസ്സാക്ഷിയും ഇല്ലാതെ അസഭ്യം പറയുകയും വീഡിയോ എടുത്ത് ഇതൊരു വലിയ വിഷയം ആക്കാൻ മാത്രം ആയിരുന്നു അവരുടെ ലക്ഷ്യം. ഗായത്രിയെ മാത്രമല്ല താരത്തിന്റെ വീട്ടുകാരെ പോലും മോശമായി ഭാഷയിൽ അസഭ്യം പറയുകയായിരുന്നു. എടി, നീ എന്നൊക്കെ വിളിച്ചു കാർ തല്ലി പൊളിക്കാൻ അവർക്ക് ആരാണ് അനുവാദം നൽകിയത് എന്ന് താരം ചോദിക്കുന്നു. പട്ടിണി കാരണം ഭക്ഷണം മോഷ്ടിച്ചതിന് മധു എന്ന ആളെ തല്ലിക്കൊന്ന നാടാണ് നമ്മുടേത്.
കേരളത്തിൽ മൂന്നു കോടി ജനങ്ങൾ ഉണ്ടെങ്കിൽ അവരിൽ ഒരു ലക്ഷം ആളുകൾ മാത്രമായിരിക്കും ഗായത്രിക്കെതിരെ ട്രോളുന്നതും തനിക്കെതിരെ വിമർശനങ്ങൾ ആയി രംഗത്തെത്തുന്നതും. ഈ ഒരു ലക്ഷം പേരെ താരം ഗൗനിക്കുന്നില്ല. തന്റെ സിനിമകളുമായി മുന്നോട്ട് സന്തോഷത്തോടെ പോകുവാനാണ് ഗായത്രിയുടെ തീരുമാനം. മലയാളത്തിൽ 5 സിനിമകളാണ് ഗായത്രി സുരേഷിന്റെതായി പുറത്തിറങ്ങാനുള്ളത്. തെലുങ്കിലും രണ്ടു സിനിമകൾ റിലീസ് ചെയ്യാനിരിക്കുകയാണ്.