1994ൽ ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ ഇന്ത്യയുടെ അഭിമാന താരമാണ് ഐശ്വര്യ റായി ബച്ചൻ. മണിരത്നം സംവിധാനം ചെയ്ത “ഇരുവർ” എന്ന തമിഴ് ചിത്രത്തിലൂടെ മോഹൻലാലിൻറെ നായികയായി അഭിനയരംഗത്തേക്ക് ചുവടുവെച്ച ഐശ്വര്യറായി, “കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ”, “ജീൻസ്”, “എന്തിരൻ” തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
“ഓർ പ്യാർ ഹോ ഗയ” എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച താരം സൗന്ദര്യത്തോടൊപ്പം അഭിനയമികവും ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു.”ഹം ദിൽ ദേ ചുകേ സനം”, “ദേവദാസ്”, “ഗുരു”, ” ജോധാ അക്ബർ”, “മുഹബത്തേൻ”, “ഏയ് ദിൽ ഹേ മുഷ്‌കിൽ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ഐശ്വര്യ റായി ബച്ചൻ 2007ലായിരുന്നു അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത്.
ഇവർക്ക് ഒരു മകളുണ്ട് ആരാധ്യ ബച്ചൻ. മംഗലൂരിൽ ജനിച്ച ഐശ്വര്യ റായി മികച്ച നർത്തകി കൂടിയാണ്. ആർക്കിടെക്ചർ ബിരുദം നേടാൻ കോളേജിലേക്ക് പ്രവേശിച്ചെങ്കിലും ഇടയ്ക്ക് വെച്ച് മോഡലിങ്ങിലേക്ക് തിരിയുകയായിരുന്നു താരം. 2007ഏപ്രിൽ 20 നായിരുന്നു ബോളിവുഡ് സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന ആ താരവിവാഹം. “ഉംറാവോ ജാൻ”, “ഗുരു”, “കുച്ച് ന കഹോ”, ” രാവൺ”, “ധൂം 2” എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് അഭിഷേകും ഐശ്വര്യയും.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അനുരാഗ് കശ്യപ് നിർമ്മിക്കുന്ന “ഗുലാബ് ജാമുൻ” എന്ന ചിത്രത്തിൽ വീണ്ടും ഒന്നിക്കുകയാണ് ഇവർ. മണിരത്നം സംവിധാനം ചെയ്യുന്ന “പൊന്നിയിൻ സെൽവൻ” ആണ് ഐശ്വര്യ നായിക ആയെത്തുന്ന ഏറ്റവും പുതിയ ചിത്രം.
വിക്രം, പ്രഭു, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങി വലിയ താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ. അടുത്തിടെയായിരുന്നു താരത്തിന്റെ 48മത്തെ പിറന്നാൾ. മാലിദ്വീപിൽ ആയിരുന്നു താരം കുടുംബസമേതം പിറന്നാൾ ആഘോഷിച്ചത്. മകൾ ആരാധ്യയ്ക്കും ഭർത്താവ് അഭിഷേക് ബച്ചനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം ഐശ്വര്യ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നത്തേയും പോലെ അതീവ സുന്ദരിയായിട്ടായിരുന്നു പിറന്നാൾ ദിനത്തിൽ ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് ചോദ്യം ചെയ്യലിന് വിധേയ ആയിരിക്കുകയാണ് ഐശ്വര്യ റായ്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത വിദേശ നിക്ഷേപം സംബന്ധിച്ച് 2016ലെ പാനമ രേഖകളിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ 2017ൽ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടിയെ ചോദ്യം ചെയ്തത്. ആറു മണിക്കൂറിലേറെ ചോദ്യം ചെയ്യൽ നീണ്ടു.
ഇതിനു മുൻപ് രണ്ടു തവണ ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയെങ്കിലും താരം ഹാജരായിരുന്നില്ല. ഇന്നലെ പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നൽകുകയായിരുന്നു താരസുന്ദരി. വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി. 2005 മുതൽ 2008 വരെ ബ്രിട്ടീഷ് വെർജിൻ ദ്വീപിലെ കമ്പനിയിൽ ഐശ്വര്യറായ് നടത്തിയ നിക്ഷേപങ്ങളാണ് പരിശോധിക്കുന്നത്. ഈ കമ്പനിയുടെ ഡയറക്ടർ പദവി ഐശ്വര്യ വഹിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
2009ൽ ദുബായ് ആസ്ഥാനമായുള്ള സ്ഥാപനം ഈ കമ്പനി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷിക്കും. 2004 മുതലുള്ള ബച്ചൻ കുടുംബത്തിലെ വിദേശ നാണയ വിനിമയം സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതുസംബന്ധിച്ചുള്ള രേഖകളും ഐശ്വര്യറായി ഇ ഡിക്ക് സമർപ്പിച്ചു. ഇതിനുമുമ്പ് ഐശ്വര്യയുടെ ഭർത്താവും നടനുമായ അഭിഷേക് ബച്ചനും ഈ കേസുമായി ബന്ധപ്പെട്ട് ഇ ഡിക്ക് മുന്നിൽ ഹാജരായിരുന്നു.
പാനമ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അമിതാബച്ചൻ വിദേശത്തുള്ള നാലു കമ്പനികളുടെ ഡയറക്ടറാണ്. 1993 രൂപംകൊടുത്ത കമ്പനിയിൽ മൂന്നെണ്ണം ബഹാമാസ്ലും ഒരെണ്ണം വെർജിൻ ഐലണ്ടിലും ആണുള്ളത്. കൂകോടികൾ വിലയുള്ള കപ്പലുകൾ ഈ കമ്പനികൾ കച്ചവടം നടത്തുന്നതായി പാനമ രേഖകളിൽ പറയുന്നു. അമിതാബച്ചന്റെ മരുമകളായ ഐശ്വര്യ ഒരു കമ്പനിയുടെ ഡയറക്ടർ ആയിരുന്നു. പിന്നീട് നിക്ഷേപകരിൽ ഒരാളായി മാറുകയായിരുന്നു.
വെർജിൻ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ പേര് അമ്പിക് പാർട്ണേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. ഐശ്വര്യയുടെ മാതാപിതാക്കളും സഹോദരനും ആണ് കമ്പനിയുടെ മറ്റു പാർട്ണർമാർ. ഐശ്വര്യയെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ രാജ്യസഭയിൽ സർക്കാരിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു സമാജ്‌വാദി പാർട്ടി എംപിയും നടിയുമായ ജയാബച്ചൻ. സർക്കാരിൽ നിന്ന് നീതി ലഭിക്കില്ലെന്ന് രോഷത്തോടെ പറയുകയായിരുന്നു ജയാബച്ചൻ. ഇങ്ങനെയാണെങ്കിൽ സർക്കാർ അധികകാലം പോകില്ലെന്ന് ജയാബച്ചൻ ശപിക്കുകയും ചെയ്തു.