ചെറിയ രോഗങ്ങൾ പോലും കോവിഡ് വന്നു കഴിഞ്ഞാൽ മൂർച്ഛിച്ച് വലിയ അസുഖങ്ങൾ ആയി മാറുന്നതാണ് നമ്മൾ കണ്ടു വരുന്നത്. പലരും വെന്റിലേറ്ററുകളിലും ഐ സി യുകളിലും നാളുകളോളം ചികിത്സയിൽ കഴിഞ്ഞിട്ടാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നത്. കോവിഡ് ഫലം നെഗറ്റീവ് ആയാലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ മാസങ്ങൾ എടുക്കുന്നവരുമുണ്ട്.
കോവിഡ് ബാധിച്ച് കോമയിൽ ആയ ഒരു നഴ്സ് അതുഭുതകരമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്ന കഥയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 28 ദിവസത്തോളം ഐസിയുവിൽ ബോധരഹിതയായി കിടന്ന യുവതി ജീവിതത്തിലേക്ക് അത്ഭുതകരമായി മടങ്ങി വരികയായിരുന്നു. നഴ്സിനെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടർമാർ പരീക്ഷണാർത്ഥം അവർക്ക് കൂടിയ ഡോസിൽ ഒരു മരുന്ന് നൽകി.
അത് മറ്റൊന്നുമല്ല വയാഗ്ര ആയിരുന്നു. ഇത് കൊടുത്തതോടെ അവരുടെ ആരോഗ്യനിലയിൽ മാറ്റം കണ്ടു തുടങ്ങി. ശരീരം മരുന്നുകളോട് പ്രതികരിച്ച് അവർ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു. കടുത്ത ആസ്മാ രോഗിയും, രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ യുകെയിലെ ലിങ്കൺഷെയറിലെ സർക്കാർ ആശുപത്രിയിലെ നഴ്സ് ആയ മോണിക്കയ്ക്കാൻണ് വയാഗ്രയിലൂടെ ഒരു പുനർജന്മം സാധ്യമായത്.
ഒക്ടോബർ 31നായിരുന്നു കോവിഡ് 19 എന്ന മഹാമാരി മോണിക്കയ്ക്ക് സ്ഥിരീകരിച്ചത്. നവംബർ ഒൻപതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം അവരുടെ ആരോഗ്യനില മോശം ആവുകയായിരുന്നു. തുടർന്ന് നവംബർ 16ന് ഇൻഡ്യൂസ്ഡ് കോമയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.ആഴ്ചകളോളം ഐസിയുവിൽ വെന്റിലേറ്റർ സഹായത്തോടെ കിടന്നിട്ടും ആരോഗ്യ അവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടായില്ല.
ഒരാഴ്ച കൂടി കാത്തു നിന്ന ശേഷം വെന്റിലേറ്റർ സഹായം പിൻവലിച്ചുകൊണ്ട് മോണിക്കയെ മരണത്തിന് വിട്ടു കൊടുക്കാൻ ആയിരുന്നു ആശുപത്രി അധികൃതരുടെ തീരുമാനം. എന്നാൽ അതിനു മുമ്പ് ഒരു പരീക്ഷണം ചെയ്യുവാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. പരീക്ഷണമെന്ന നിലയ്ക്ക് ഒരു ലാർജ് ഡോസ് വയാഗ്ര മോണിക്കയ്ക്ക് നൽകുകയായിരുന്നു.
ഉദ്ധാരണശേഷി കുറവ് ഉള്ള പുരുഷന്മാരിൽ ഇത് പരിഹരിക്കാൻ വേണ്ടി ആഗോളതലത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് വയാഗ്ര. രക്തക്കുഴലിലെ ആന്തരിക പ്രകടനങ്ങളെ സ്വാധീനിച്ച് രക്തയോട്ടം മെച്ചപ്പെടുത്തി ആണ് ഇത് പ്രവർത്തിക്കുന്നത്. വയാഗ്ര മോണിക്കയ്ക്ക് കൂടിയ ഡോസിൽ നൽകിയതോടെ അവരുടെ നില പെട്ടെന്നു തന്നെ മെച്ചപ്പെടുകയായിരുന്നു. ഇതോടെ അതു വരെ നൽകിയ ഓക്സിജന്റെ അളവ് കുറയ്ക്കാനും സാധിച്ചു.
ലിങ്കൺഷെയർ സർക്കാർ ആശുപത്രിയിലെ സ്പെഷലിസ്റ്റ് റെസ്പിറേറ്ററി നഴ്സായിരുന്നു മോണിക്ക. കൃത്യസമയത്ത് രണ്ടു ഡോസ് വാക്സിനുകൾ സ്വീകരിച്ചെങ്കിലും കോവിഡ് സാരമായി അവരെ ബാധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മയക്കം വിട്ടു മോണിക്ക ഉണർന്നത്. ഉണർന്നു തന്നെ രക്ഷിച്ച മരുന്നിന്റെ പേരുകേട്ട മോനിക്കയ്ക്ക് ചിരിയടക്കാനായില്ല. സംഭവിച്ചിരിക്കുന്നത് ക്രിസ്മസ് അത്ഭുതത്തിൽ കുറഞ്ഞ ഒന്നുമല്ല എന്നാണ് അവർ പറയുന്നത്.