ആന്റണി പെരുമ്പാവൂരും മോഹൻലാലും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കം ആണ്. മോഹൻലാലിന്റെ ഡ്രൈവറായി എത്തിയ ആന്റണി പെരുമ്പാവൂർ പിന്നീട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റുകൾ സമ്മാനിച്ച നിർമാതാവായി മാറുകയായിരുന്നു. ഇരുപതാം വയസ് മുതൽ മോഹൻലാലിനൊപ്പം ഉണ്ട് ആന്റണി. ചെയ്ത ജോലികളിൽ വെച്ച് മോഹൻലാലിന്റെ ഡ്രൈവർ എന്ന പദവിയാണ് ഏറ്റവും ഉയർന്ന പദവി ആയി ആന്റണി പെരുമ്പാവൂർ കരുതുന്നത്. 30 വർഷത്തിലേറെയായി തുടരുന്ന ഒരു ആത്മബന്ധമാണ് ഇവരുടേത്. ആദ്യമായി ഒരു ഷൂട്ടിങ് ലൊക്കേഷനിൽ മോഹൻലാലിൻറെ വണ്ടി ഓടിക്കാൻ എത്തിയപ്പോൾ ആണ് ഇവർ കണ്ടു മുട്ടുന്നത്.
ഒരു മാസം കഴിഞ്ഞപ്പോൾ “മൂന്നാംമുറ” എന്ന സിനിമയുടെ ഷൂട്ടിങ് കാണാൻ പോയ ആന്റണിയെ ലാലേട്ടൻ കൈ കാണിച്ചു വിളിക്കുകയായിരുന്നു. ലാലേട്ടന്റെ അടുത്തേക്ക് ഓടിയെത്താൻ നോക്കിയ ആന്റണിയെ തടയാൻ പ്രൊഡക്ഷൻ കൺട്രോളർ ശ്രമിച്ചെങ്കിലും ലാലേട്ടൻ ആന്റിയെ കടത്തിവിടാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ സംസാരിച്ചപ്പോൾ ആണ് ആ സിനിമയിൽ മോഹൻലാലിന്റെ കാർ ഓടിക്കാൻ ഉള്ള അവസരം ആന്റണിക്കുണ്ടായത് . അന്നത്തെ ചിത്രീകരണം കഴിഞ്ഞതിനുശേഷം ലാലേട്ടൻ ആന്റണിയോട് കൂടെ വരുവാൻ ആവശ്യപ്പെടുകയായിരുന്നു .
ആന്റണിയും ഭാര്യ സുചിത്രയും ലാലേട്ടന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് ഒരേസമയം ആയിരുന്നു. മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ സിനിമാജീവിതത്തിലെ ഉയർച്ചയ്ക്കും സൗഭാഗ്യത്തിനും പിന്നിൽ ആന്റണി പെരുമ്പാവൂർ എന്ന വ്യക്തി ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ് .ഡ്രൈവറായി ലാലേട്ടന്റെ അരികിലെത്തിയ ആന്റണി പെരുമ്പാവൂർ പിന്നീട് തീയേറ്റർ ഉടമയായി. ഇപ്പോൾ മോഹൻലാലിന്റെ ആശിർവാദ് സിനിമാസിന്റെ അമരക്കാരൻ ആണ് ആന്റണി പെരുമ്പാവൂർ. ഇന്നു മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഡിസ്ട്രിബ്യൂഷൻ ബാനർ ആണ് ആന്റണി പെരുമ്പാവൂർ നേതൃത്വം നൽകുന്ന ആശിർവാദ് സിനിമാസ്.
“മാട്ടുപ്പെട്ടി മച്ചാൻ”, “മായാമോഹിനി” എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജോസ് തോമസ്, ആന്റണി പെരുമ്പാവൂരിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് “കമലദളം” എന്ന സിനിമയിൽ ആന്റണി പെരുമ്പാവൂറുമായുള്ള ഒരു അനുഭവം സംവിധായകൻ പങ്കുവെച്ചത്. “കമലദളം” എന്ന ചിത്രത്തിലെ സഹസംവിധായകനായിരുന്നു ജോസ് തോമസ്. ചിത്രത്തിലെ ഏതെങ്കിലും ഒരു രംഗത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം ജോസിനോട് ആന്റണി പങ്കു വെച്ചു. എന്നാൽ രംഗം പറഞ്ഞപ്പോൾ ആന്റണി മടിച്ചു പിൻമാറുകയായിരുന്നു.
മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് വിളിക്കുന്ന രംഗമായിരുന്നു അത്. എന്നാൽ ലാൽസാറിന്റെ മുഖത്തു നോക്കി അങ്ങനെ വിളിക്കാൻ തനിക്കാവില്ലെന്ന് ആന്റണി പറയുകയായിരുന്നു. മോഹൻലാലിനെ സുഖിപ്പിക്കാൻ ആന്റണി പറയുന്ന കാര്യമായിട്ടാണ് ജോസിന് ആദ്യം തോന്നിയത്. എന്നാൽ മോഹൻലാലിന്റെ മുന്നിൽ അന്ന് എങ്ങനെ ആയിരുന്നു ഇന്നും ആന്റണി അതുപോലെ തന്നെയാണ്. അങ്ങനെയുള്ള ഒരു സ്വഭാവത്തിന് ഉടമ ശതകോടീശ്വരനായി മാറിയില്ലെങ്കിലെ അത്ഭുതമുള്ളു എന്നും ജോസ് തോമസ് തന്റെ ചാനലിലൂടെ വെളിപ്പെടുത്തി. സംവിധായകന്റെ വീഡിയോ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.