ദേവനന്ദ എന്ന മിടുക്കി ഇന്നും മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമായി തുടരുകയാണ്. ദുരൂഹസാഹചര്യത്തിൽ മരണപെട്ടു ഒരു വര്ഷം തികഞ്ഞിട്ടും ദേവാനന്ദയുടെ മരണകാരണം ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 27നാണ് ധനേഷ് ഭവനില്‍ സി.പ്രദീപിന്റെയും ആര്‍.ധന്യയുടെയും മകളും വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ദേവനന്ദ വീടിനു സമീപം ദുരൂഹസാഹചര്യത്തിൽ മുങ്ങി മരിച്ചതായി കണ്ടെത്തിയത്. എന്നാൽ ദേവനന്ദയുടെ മരണം കഴിഞ്ഞു ഒരു വര്ഷം തികഞ്ഞിട്ടും പോലീസ് അന്വേഷണത്തിൽ യാധൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല. വീട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയെന്നത് മാത്രമാണ് ആകെയുള്ള കേസിന്റെ മാറ്റം. ഒരു കൊച്ചു കുട്ടി ദുരൂഹ സാഹചര്യത്തിൽ മരണപെട്ടിട്ടും, അതൊരു സാധാരണ മരണമല്ല എന്ന് രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരും ഒന്നടങ്കം വിശ്വസിച്ചിട്ടും കേസിൽ ഒരു പുരോഗതിയും ഉണ്ടാക്കാൻ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് സത്യം.
2020 ഫെബ്രുവരി 27ന് രാവിലെ 9.30നു ശേഷമാണ് ദേവനന്ദയെ വീട്ടില്‍ നിന്നും കാണാതായത്. അടുത്ത ദിവസം പുലര്‍ച്ചെയാണ് പള്ളിമണ്‍ ആറിനു കുറുകെയുള്ള താല്‍ക്കാലിക തടയണയ്ക്ക് സമീപം ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. അന്ന് മുതല്‍ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത വിടാതെ പിന്തുടരുകയാണ്. പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം ലഭിച്ചതുമില്ല. താന്‍ പറയാതെ വീടിനു പുറത്തേക്കോ ബന്ധുക്കള്‍ക്കൊപ്പമോ ദേവനന്ദ പോകില്ലെന്നാണ് അമ്മ ധന്യ പറയുന്നത്.
അന്നേ ദിവസം ദേവനന്ദയെ അടിക്കുകയോ അവള്‍ക്ക് വിഷമം വരുന്ന ഒരു വാക്കോ എന്നില്‍ നിന്നും ഉണ്ടായില്ല. സാധാരണ രക്ഷിതാക്കള്‍ മക്കളെ ശാസിക്കുന്ന തരത്തില്‍ അകത്തു പോയിരിക്കൂ എന്നു മാത്രമാണ് പറഞ്ഞത്. തലേന്ന് രാത്രിയിലെ സ്കൂളിലെ കലാപരിപാടികള്‍ പങ്കെടുത്തു വലിയ സന്തോഷത്തിലാണ് ഞാനും മകളും വീട്ടിലെത്തിയതെന്നും ‘അമ്മ ഇപ്പോഴും പറയുന്നു. പലരും പക്ഷേ എനിക്കെതിരെ അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നുണ്ട്. എന്റെ മകളെ നഷ്ടപ്പെട്ട വേദനയില്‍ ഞാനതിനൊന്നിനും മുഖം കൊടുക്കുന്നില്ല എന്നുമാണ് ദേവാനന്ദയുടെ ‘അമ്മ പറഞ്ഞത്.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ചാത്തന്നൂര്‍ എസിപിയെ കണ്ട് ഞാനും ഭര്‍ത്താവും കേസിന്റെ അന്വേഷണത്തെക്കുറിച്ചു സംസാരിച്ചിരുന്നു. അന്വേഷണം നടക്കുന്നുണ്ടെന്നു മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. ഇന്നലെ മകളുടെ ഒാര്‍മയ്ക്കായി അഭയകേന്ദ്രത്തില്‍ ഒരു നേരത്തെ ഭക്ഷണം നല്‍കി.കൊച്ചുമകളുടെ മരണത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് ധന്യയുടെ പിതാവ് മോഹനന്‍പിള്ളയും അമ്മ രാധാമണിയമ്മയും പറഞ്ഞു. ഞങ്ങള്‍ക്ക് മാത്രമല്ല ഇവിടെ വന്നു കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കിയ എല്ലാവര്‍ക്കും വ്യക്തമാണ്… ദേവനന്ദയെ പോലുള്ള ഒരു കുട്ടി വീട്ടില്‍ നിന്നും 100 മീറ്ററിലധികം അകലെ വിജനമായ സ്ഥലത്ത് ഇത്ര ദൂരം കാല്‍ നടയായി അതും ചെരിപ്പു ധരിക്കാതെ സഞ്ചരിച്ചു എന്നത്. കുട്ടി എങ്ങനെ അവിടം വരെ എത്തിയെന്നതിനെപ്പറ്റി ഒരു അന്വേഷണവും നടന്നിട്ടില്ല. ഇതേ അഭിപ്രായമാണ് പ്രദീപിന്റെ രക്ഷിതാക്കള്‍ക്കും പറയാനുള്ളത്.
സംശയമുള്ളവരെ ചോദ്യം ചെയ്തു,മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു, അസ്വാഭാവികത ഒന്നുമില്ലെന്ന കണ്ടെത്തലോടെ കേസന്വേഷണം അവിടെ നിന്നു. പിന്നീട് ഫൊറന്‍സിക്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും കാത്തിരുന്നു ഒടുവില്‍ അതിലും ദുരൂഹതയില്ല എന്നു മനസ്സിലായതോടെ ലോക്കല്‍ പൊലീസ് അന്വേഷണം ഏകദേശം നിര്‍ത്തുന്ന ഘട്ടത്തില്‍ എത്തി.
ഇതോടെ വീട്ടുകാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കി. ഒടുവില്‍ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. അവിടെയും കാര്യമായ നീക്കം ഒന്നും ഉണ്ടായില്ല. ആറു കടക്കുന്നതിനിടെ ദേവനന്ദ ഈ തടയണയില്‍ നിന്നും കാല്‍ വഴുതി വീണെന്നാണ് പൊലീസ് ഭാഷ്യം. ഒരു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ഈ തടയണ തന്നെയാണ് ഇപ്പോഴും നാട്ടുകാര്‍ പള്ളിമണ്‍ ആറു കടക്കാന്‍ ഉപയോഗിക്കുന്നത്.
ആദ്യം ആ 25കാരന് പിന്നാലെ അലഞ്ഞു…. ഇതിനു മുൻപും സംഭവിച്ചതൊക്കെ ഓർക്കുമ്പോൾ ഭയാനകമാകും; ദേവനന്ദയെ പോലുള്ള ഒരു കുട്ടി വീട്ടില്‍ നിന്നും 100 മീറ്ററിലധികം അകലെ വിജനമായ സ്ഥലത്ത് ഇത്ര ദൂരം കാല്‍ നടയായി അതും ചെരിപ്പു ധരിക്കാതെ സഞ്ചരിച്ചു എന്നതിൽ തന്നെ ദുരൂഹതയാണ്… ഒരു വർഷം പിന്നിട്ടിട്ടും ആ കൊച്ചു മിടുക്കിയുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാനായില്ല! ഇന്നും ആ കുടുംബത്തിനും നാടിനും തീരാ നോവായി ദേവനന്ദ..