കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ഭർതൃവീട്ടിൽ യുവതികൾ ജീവൻ അവസാനിപ്പിക്കുന്നത് നിത്യ വാർത്തയായി ആണ് ഒന്നിന് പിന്നാലെ ഒന്നായി മലയാളികളെ തേടിയെത്തുന്നത്. ഈ വിപത്ത് അവസാനിപ്പിക്കാൻ ശക്തമായ ഒരു ബോധവത്കരണം സമൂഹത്തിന് അനിവാര്യമാണ്.
1961 ൽ സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും മകൾക്കുള്ള സമ്മാനം എന്ന പേരിൽ ഈ സമ്പ്രദായം തുടരുന്നു. ഇതിന്റെ പേരിൽ നിരവധി പ്രശനങ്ങൾ അനുഭവിക്കുന്ന ഒരുപാട് യുവതികൾ ഇന്നും കേരളത്തിലുണ്ട്. മനുഷ്യത്വ രഹിതമായ ഈ പ്രവണത ഇനിയെങ്കിലും അവസാനിച്ചില്ലെങ്കിൽ ഒരുപാട് വിസ്മയകൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.
കേരളക്കരയെ നടുക്കിയ സംഭവം ആയിരുന്നു ശാസ്‌താംകോട്ടയിലെ വിസ്മയയുടെ വിയോഗം. 100 പവൻ സ്വർണവും, ഒരു ഏക്കർ ഇരുപത് സെന്റ് ഭൂമിയും, പത്തു ലക്ഷം വിലമതിക്കുന്ന കാറും സ്ത്രീധനം ആയി നൽകി ആയിരുന്നു വിസ്മയയുടെ വിവാഹം.
എന്നാൽ കാറിന് മൈലേജ് പോരാ, കാറിന് പകരം പണം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവ് ആയ മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥൻ കിരൺ കുമാർ വിസ്മയയെ പ്രശ്നങ്ങളിലേക്ക് തള്ളി വിട്ടിരുന്നത്. വിസ്മയ വിട പറഞ്ഞതിന് മണിക്കൂറുകൾ മുമ്പ് വരെ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി കിരൺ സമ്മതിച്ചിട്ടുണ്ട്.
ഭർതൃഗൃഹത്തിൽ ശുചിമുറിയിൽ വിസ്മയ ജീവിതം അവസാനിപ്പിച്ചു എന്ന വാർത്തകൾ ആയിരുന്നു പുറത്തു വന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് ആരോപിച്ച് വിസ്മയയുടെ കുടുംബവും മുന്നോട്ട് വന്നു.
കേസിൽ പ്രതി കിരൺകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ഇരിക്കുകയാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് തള്ളിയത്.
കഴിഞ്ഞ വെള്ളിയാഴ്ച അഡ്വക്കേറ്റ് ആളൂർ മുഖേന കിരൺകുമാറിന്റെ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതിക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടിവരും. തിങ്കളാഴ്ച രാവിലെ പരിഗണിച്ച കേസിൽ പ്രതിക്ക് ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിടുകയായിരുന്നു കോടതി.
സത്യസന്ധനായ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് കിരൺകുമാർ എന്നും ഇതുവരെയും ഒരു കേസിൽ പ്രതിചേർക്കപ്പെട്ടിട്ടില്ല എന്നും പ്രതിഭാഗം വക്കീൽ ആളൂർ വാദിച്ചിരുന്നു. മനപ്പൂർവം കിരൺകുമാറിനെ കേസിൽ പ്രതിയാക്കാൻ പോലീസ് ശ്രമിക്കുകയാണ് എന്നും സമാനമായ പല ജീവൻ ഒടുക്കലുകളും ഉണ്ടായിട്ടും ഈ കേസിൽ മാത്രം പോലീസിനുള്ള അമിതാവേശം സംശയാസ്പദമാണെന്നും ആളൂർ വാദിച്ചു. എന്നാൽ ആളൂരിന്റെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു.