ഒമർ ലുലു സംവിധാനം ചെയ്ത “ഹാപ്പി വെഡിങ് ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഗ്രേസ് ആന്റണി .പിന്നീട് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും മധു സി നാരായണന്റെ “കുമ്പളങ്ങി നൈറ്റ്സ് ” എന്ന സിനിമയിലെ സിമിയെ മലയാളികൾ എന്നും മനസ്സിൽ ഓർക്കും .പ്രേക്ഷകർ നെഞ്ചിലേറ്റിയ ഈ സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്റെ ഭാര്യ സിമിയെ അവതരിപ്പിച്ചത് ഗ്രേസ് ആന്റണി ആയിരുന്നു . ഗ്രേസിന്റെ അഭിനയജീവിതത്തിൽ തന്നെ വഴിത്തിരിവ് ആയി മാറിയ കഥാപാത്രമായിരുന്നു ഇത്. വിനയ് ഫോർട്ട് നായകൻ ആയ “തമാശ ” എന്ന സിനിമയിലും ഗ്രേസ് അഭിനയിച്ചിരുന്നു .
മഞ്ജു വാരിയർ നായിക ആയ “പ്രതി പൂവങ്കോഴി ” എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച ഗ്രേസ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും നൃത്ത വീഡിയോകളും പങ്കു വെക്കുന്ന താരത്തിന്റെ കുറിപ്പ് നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുമുണ്ട്. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് ഗ്രേസ്. എറണാകുളം സ്വദേശിനിയായ ഗ്രേസ്, ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദം നേടിയതാണ്. ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് എത്തിയതിനു പിന്നിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
നാട്ടിൻപുറത്തുള്ള വളരെ സാധാരണമായ ഒരു കുടുംബത്തിൽ ജനിച്ച ഗ്രേസിന്റെ അച്ഛനൊരു കൂലിപ്പണിക്കാരൻ ആയിരുന്നു. അതുകൊണ്ടുതന്നെ അഭിനയത്രി ആകണം എന്ന് പറയുമ്പോൾ ചുറ്റുമുള്ളവർ ഒരുപാട് പരിഹസിക്കുകയും മാനസികമായി തളർത്തുകയും ചെയ്തിരുന്നു. അച്ഛനു കൂലി പണിയാണെന്ന് പറയാൻ ഒരു മാനക്കേടും തോന്നിയിട്ടില്ല എന്നും അതിൽ ഒരു കുറവ് തോന്നുന്നില്ല എന്ന് താരം കൂട്ടിച്ചേർത്തു. എല്ലാവരും കൂലി വാങ്ങി തന്നെയാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കൂലിപ്പണിക്കാരൻ എന്ന് പറയുമ്പോൾ നെറ്റി ചുളിക്കേണ്ട ആവശ്യമില്ല. എല്ലാ ജോലിക്കും അതിന്റെ അന്തസ്സുണ്ട്.
ഇപ്പോഴും എന്റെ അച്ഛൻ ടൈൽ ഒട്ടിക്കാൻ പോകുന്ന ഒരു കൂലിപ്പണിക്കാരൻ ആണെന്ന് അഭിമാനത്തോടെ തന്നെ പറയുമെന്നും താരം പറയുന്നു. പണമില്ലാത്തതിന്റെ പേരിൽ ജീവിതത്തിൽ ഒരുപാട് അവസരങ്ങളിൽ മാറ്റി നൽകപ്പെട്ടിരുന്നു. അങ്ങനെ ഉള്ളിലുണ്ടായ തീയാണ് തന്നെ ഈ നിലയിലെത്തിച്ചത് എന്ന് ഗ്രേസ് കൂട്ടിച്ചേർത്തു. ചുറ്റും നിന്ന് കളിയാക്കിയവരാണ് തന്റെ ഉള്ളിലുള്ള തീ കൊളുത്തിയത് എന്നും അവർ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ താനിന്ന് ഒന്നും ആകുമായിരുന്നില്ല എന്ന് ഗ്രേസ് തുറന്നു പറയുന്നു. ആത്മ ധൈര്യം ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയം നേടാൻ സാധിക്കും എന്ന് തന്റെ ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഗ്രേസ് ആന്റണി.