തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ സജീവമായിട്ടുള്ള താരമാണ് സഞ്ജന ഗൽറാണി. “സൊഗംടു” എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് ചുവടുവെച്ച സഞ്ജന ഗൽറാണി അറുപതോളം പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫാസ്ട്രാക്കിന് വേണ്ടി ജോൺ എബ്രഹാമിനോടൊപ്പം സഞ്ജന അഭിനയിച്ച പരസ്യം ഏറെ ശ്രദ്ധേയമായിരുന്നു. ബംഗളൂരു സ്വദേശിയായ സഞ്ജന പഠനത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജീവമായിരുന്നു. സഞ്ജനയുടെ സഹോദരിയാണ് തെന്നിന്ത്യൻ താരസുന്ദരി നിക്കിഗൽറാണി.
“വെള്ളിമൂങ്ങ”, “1983”, “ഓം ശാന്തി ഓശാന”, “ഇവൻ മര്യാദരാമൻ”, “ഒരു സെക്കൻഡ് ക്ലാസ് യാത്ര”, “രാജമ്മ @ യാഹൂ”, “ഷാജഹാനും പരീക്കുട്ടിയും”, “ധമാക്ക” എന്നീ സിനിമകളിലൂടെ മലയാളികളുടെ മനംകവർന്ന തെന്നിന്ത്യൻ താരസുന്ദരിയാണ് നിക്കി ഗൽറാണി. പുരി ജഗന്നാഥ സംവിധാനം ചെയ്ത “ബജ്ജിഗഡ് എന്ന സിനിമയിലൂടെ 2008ലാണ് സഞ്ജന തെലുങ്ക് സിനിമയിലേക്ക് ചുവട് വെക്കുന്നത്. തൃഷയ്ക്കും പ്രഭാസിനും ഒപ്പം ശ്രദ്ധേയമായ വേഷത്തിൽ എത്തിയ താരം ഈ സിനിമയിലൂടെ തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയായിരുന്നു.
2012ൽ മോഹൻലാലും ശ്രിയ ശരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം “കാസനോവ”യിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും സഞ്ജന കടന്നു വന്നു. സൽസയിലുള്ള സഞ്ജനയുടെ പ്രാവീണ്യമാണ് ഈ കഥാപാത്രം താരത്തിന് നൽകാൻ റോഷൻ ആൻഡ്രൂസിനെ പ്രേരിപ്പിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത, മെഗാ സ്റ്റാർ മമ്മൂട്ടിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ദി കിംഗ് ആൻഡ് കമ്മീഷണർ” എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ സഞ്ജന എത്തി.
തെലുങ്ക് കന്നട സിനിമകളിൽ കൂടുതൽ സജീവമായ സഞ്ജന, മോഹൻലാൽ നായകനാകുന്ന “ആറാട്ട്” എന്ന ഏറ്റവും പുതിയ ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. അഭിനയത്തിന് പുറമെ വിവാദങ്ങളിലും താരത്തിന്റെ പേര് സജീവമായിരുന്നു. 2020 സെപ്റ്റംബറിൽ കന്നഡ സിനിമാമേഖലയിലെ റാക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കർണാടക പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് താരത്തിനെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി തവണ താരത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു. റാക്കറ്റിന്റെ ഭാഗമായിരുന്നു എന്ന് താരം കുറ്റസമ്മതം നടത്തിയതായി സെൻട്രൽ ക്രൈംബ്രാഞ്ച് പുറത്തു വിട്ടിരുന്നു.
മൂന്നുമാസത്തെ ജയിൽവാസത്തിനുശേഷം ആയിരുന്നു താരത്തിന് ജാമ്യം ലഭിച്ചത്. ഇപ്പോഴിതാ ക്യാബ് ഡ്രൈവറോട് അപമര്യാദയായി പെരുമാറിയതിന് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് സഞ്ജന. ക്യാബ് ഡ്രൈവറുടെ പരാതിയിൻ മേൽ ബംഗളുരു പോലീസ് സഞ്ജനയ്ക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. ടാക്സിയിൽ എസി ഇട്ടില്ല എന്ന് പരാതിപ്പെട്ട ക്യാബ് ഡ്രൈവറെ അതിക്രമിക്കുകയായിരുന്നു താരം. എന്നാൽ ഈ പരാതി അടിസ്ഥാനരഹിതം ആണെന്ന് താരം പ്രതികരിച്ചു. ടാക്സിക്ക് അകത്ത് വെച്ച് രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങൾ സഹിതമാണ് ഡ്രൈവർ പരാതിയുമായി മുന്നോട്ടുവന്നത്.
സിനിമ ചിത്രീകരണത്തിനായി രണ്ടു സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു താരം ടാക്സിയിൽ യാത്ര ചെയ്തത്. എസി ഇട്ടു വാഹനമോടിക്കാൻ താരം ആവശ്യപ്പെട്ടപ്പോൾ അത് കോവിഡ് പ്രോട്ടോകോൾ ലംഘനമാണെന്ന് ഡ്രൈവർ മറുപടി നൽകി. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടയിൽ പോലീസ് ഹെൽപ് ഡെസ്കിൽ വിളിച്ച സഞ്ജന ക്യാബ് ഡ്രൈവർ തന്നെ തട്ടിക്കൊണ്ടു പോകുവാണ് എന്ന് അറിയിച്ചു. ലൊക്കേഷൻ തേടി പോലീസ് എത്തിയപ്പോൾ ഡ്രൈവറുമായി ഉണ്ടായ ചെറിയ വാക്കുതർക്കമാണ് എന്നും പരാതിയില്ല എന്നും താരം പറഞ്ഞു. സഞ്ജയും സംഘവും മടങ്ങിയതിനുശേഷം കാർ ഡ്രൈവർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ഡ്രൈവറുടെ പരാതി അടിസ്ഥാനരഹിതമാണെന്നും മോശമായി പെരുമാറിയ ഡ്രൈവർ വഴിയിൽ ഇറക്കിവിടാൻ നോക്കി എന്നും താരം പ്രതികരിച്ചു. നൽകിയ പണത്തിന് അനുസരിച്ചുള്ള സൗകര്യമുള്ള വാഹനമല്ല ക്യാബ് സർവീസ് ഒരുക്കിയതെന്നും താരം കൂട്ടിച്ചേർത്തു. ക്യാബ് ഡ്രൈവറുടെ പരാതി വിശദമായി അന്വേഷിച്ച പോലീസ് നടിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. ലഹരി കേസിന് അറസ്റ്റിലായിരുന്ന സഞ്ജന അടുത്തിടെ ആയിരുന്നു ജാമ്യത്തിലിറങ്ങിയത്. അപ്പോഴേക്കും അടുത്ത വിവാദത്തിൽ കുരുങ്ങി ഇരിക്കുകയാണ് സഞ്ജന ഗൽറാണി.