ആക്രി സാധനങ്ങളിൽ നിന്ന് പല നിർമിതികളും ഉണ്ടാക്കുന്ന ഒരുപാട് ക്രിയാത്മകമായ ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ആക്രി വസ്തുക്കൾ കൊണ്ടുണ്ടാക്കിയ സാധനത്തിന് പകരം പുത്തൻ ബൊലേറോ വാഹനം കിട്ടുന്നത് ഇത് ആദ്യമായിട്ടായിരിക്കും. മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹ്റിനാണ് അപൂർവ്വമായ ഈ നേട്ടം ലഭിച്ചിരിക്കുന്നത്. ആക്രി വസ്തുക്കൾ കൊണ്ട് യുവാവ് നിർമ്മിച്ച ജീപ്പിന് പകരം പുത്തൻ ബൊലേറോ നൽകിയിരിക്കുന്നത് മറ്റാരുമല്ല ആനന്ദ് മഹീന്ദ്രയാണ്.
യുവാവ് നിർമ്മിച്ച ജീപ്പ് ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തിന്റെ പ്രയത്നത്തിനെ ആദരിച്ചു കൊണ്ട് പുത്തൻ വാഹനം നൽകുകയായിരുന്നു. നിയമ പ്രകാരമുള്ള മാനദണ്ഡങ്ങളൊന്നും പാലിച്ചിട്ടില്ല എങ്കിലും ഈ വാഹനം നിർമ്മിച്ചിരിക്കുന്ന ആ കഴിവിനെ അംഗീകരിക്കാതെ വയ്യ എന്നായിരുന്നു ആനന്ദ് മഹിന്ദ്ര ട്വീറ്റ് ചെയ്തത്. ആക്രി കൊണ്ട് നിർമ്മിച്ച സ്വന്തം വാഹനം നൽകിയാൽ ബൊലേറോ നൽകാമെന്നായിരുന്നു ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്.
ഇതോടെ കുടുംബസമേതം എത്തി സ്വന്തം വാഹനം മഹീന്ദ്രയ്ക്ക് സമ്മാനിച്ച് സമ്മാനമായി ലഭിച്ച ബൊലേറോയും വാങ്ങിയാണ് ലോഹർ മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളെല്ലാം ആനന്ദ് മഹീന്ദ്ര തന്നെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഇനി മുതൽ മഹീന്ദ്രയുടെ ശേഖരത്തിൽ ലൊഹറിന്റെ വാഹനവും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ആക്രി സാധനങ്ങളിൽ നിന്നും ഒരു നാലു ചക്ര വാഹനം ഉണ്ടാക്കിയ മഹാരാഷ്ട്രക്കാരന്റെ വീഡിയോ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്.
ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച ആനന്ദ് മഹീന്ദ്ര ഈ വാഹനത്തിന് പകരം പുത്തൻ പുതിയ വാഹനം നൽകുമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ആ വാഗ്ദാനം പൂർത്തിയാക്കുകയാണ് 66 കാരനായ ആനന്ദ് മഹീന്ദ്ര. സ്വന്തം മകന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടി ആയിരുന്നു ദത്താത്രേയ ആക്രി സാധനങ്ങൾ കൊണ്ടു വാഹനം ഉണ്ടാക്കിയത്. 60,000 രൂപയായിരുന്നു ഇതിന് അദ്ദേഹം ചെലവിട്ടത്. തന്റെ ഓഫർ സ്വീകരിച്ചു സ്വന്തം വാഹനം നൽകുവാൻ ലോഹർ തയ്യാറായതിന്റെ സന്തോഷവും മഹീന്ദ്ര പങ്കുവെച്ചു.
വളരെ അഭിമാനത്തോടുകൂടി അദ്ദേഹത്തിന്റെ സൃഷ്ടി മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുക്കുന്നു എന്നും മഹീന്ദ്ര ഗ്രൂപ്പിന്റെ റിസർച്ച് വാലി ശേഖരത്തിൽ അദ്ദേഹത്തിന്റെ കാറും ഉണ്ടാകുമെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. കഴിഞ്ഞ മാസം ആയിരുന്നു മഹാരാഷ്ട്രക്കാരനായ ദത്താത്രേയ ലോഹർ സ്വയം ഉണ്ടാക്കിയ വാഹനത്തിന്റെ മെക്കാനിസത്തെക്കുറിച്ച് പറയുന്ന വീഡിയോ ആനന്ദ് മഹീന്ദ്ര കണ്ടത്. ഇത് കണ്ട് സംപ്രീതനായ മഹീന്ദ്ര ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ആനന്ദ് മഹീന്ദ്ര ചെയ്ത പ്രവർത്തിക്കുള്ള അഭിനന്ദന പ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ നിറയെ.