അമൃത സുരേഷിന്റെയും ബാലയുടെയും ഫോൺ സംഭാഷണം പുറത്തായത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മകളെ വീഡിയോ കോളിൽ കാണണം എന്ന് ബാല ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ മകളെ ഇപ്പോൾ കാണാൻ കഴിയില്ല എന്നായിരുന്നു അമൃതയുടെ മറുപടി. ഇതോടെ സമൂഹ മാധ്യമങ്ങളിൽ അമൃത സുരേഷിനെതിരെ ചീത്ത വിളികളും വിമർശനങ്ങളും ഉയരുകയായിരുന്നു. അമ്മയെ പോലെ അച്ഛനും മകളുടെ കാര്യത്തിൽ അവകാശമുണ്ട് എന്നും അമൃത ചെയ്തത് തെറ്റാണെന്നും പലരും ഉന്നയിച്ചു. ഇപ്പോഴിതാ ലീക്ക് ആയ ഫോൺ സംഭാഷണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് അമൃത സുരേഷ്.
ആദ്യമായിട്ടാണ് തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അമൃത സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്. ബാലയുമായുള്ള വിവാഹ മോചനം തുടങ്ങി അമൃതയുടെ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ കടന്നു വന്നിരുന്നെങ്കിലും ഒരിക്കൽ പോലും അമൃത തന്റെ വ്യക്തിജീവിതത്തെ കുറിച്ച് യാതൊരു പരാമർശങ്ങളും നടത്തിയിട്ടില്ല. ഇതിനു മുമ്പും അമൃതക്ക് നേരെ ഒരുപാട് ആരോപണങ്ങളും, അപവാദങ്ങളും, വ്യക്തിഹത്യയും ഉണ്ടായിട്ടുണ്ടെങ്കിലും അമൃത ഇത് വരെ അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. മകളെ കാണാൻ ബാലയെ സമ്മതിക്കുന്നില്ല എന്ന വാർത്തയും അതിനോടൊപ്പം ലീക്ക് ആയ ഫോൺ സംഭാഷണവും ആദ്യം പുറത്തു വിട്ടത് ഇൻഡ്യഗ്ലിറ്സ് എന്ന ചാനലിലൂടെയാണ്. മകൾ അവന്തികയ്ക്ക് കോവിഡ് ആണെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.
എന്നാൽ മകൾ പൂർണ ആരോഗ്യവതി ആണെന്നും യാതൊരു അസുഖവും ഇല്ലെന്നും അമൃത വ്യക്തമാക്കി. ലോകം മുഴുവനും ഇങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ എട്ടു വയസുള്ള തന്റെ മകൾക്ക് കോവിഡ് ആണെന്ന് വാർത്ത പ്രചരിപ്പിക്കുന്നത് ഒരു ‘അമ്മ എന്ന നിലയിൽ സഹിക്കാവുന്നതിലും അപ്പുറം ആണെന്ന് അമൃത വേദനയോടെ പറയുന്നു. അവന്തികയ്ക്ക് എല്ലാം മനസിലാവുന്ന പ്രായം ആണെന്നും അമൃത പങ്കു വെക്കുന്നു. ഇവർ പുറത്തു വിട്ട ലീക്ക് ഫോൺ സംഭാഷണത്തിൽ എവിടെയും അവന്തികയ്ക്ക് കോവിഡ് ആണെന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു വ്യാജ വാർത്ത പ്രചരിക്കുന്നത് എന്ന് അമൃത ചോദിക്കുന്നു.
അമൃതക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മകളുടെ അടുത്ത് നിന്ന് മാറി കഴിയുകയായിരുന്നു അമൃത. കഴിഞ്ഞ ദിവസമായിരുന്നു അമൃതയ്ക്ക് കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്യേണ്ടിയിരുന്നത്. ബാല വിളിച്ചപ്പോൾ അമൃത അതിന്റെ തിരക്കിലായിരുന്നു. ടെസ്റ്റ് നെഗറ്റീവ് ആകാതെ മകളുടെ അടുത്തേക്ക് പോകാൻ കഴിയാത്തതിനാൽ ആണ് ബാലയോട് അമ്മയെ വിളിക്കാൻ അമൃത ആവശ്യപ്പെട്ടത്. എന്നാൽ അമ്മയും അമൃതയും ഒരുപാട് തവണ വിളിച്ചുവെങ്കിലും ബാല ഫോൺ എടുത്തില്ല. ബാലയ്ക്ക് അയച്ച സന്ദേശവും ഓഡിയോ ക്ലിപ്പും അമൃത വീഡിയോയിൽ പങ്കു വെക്കുന്നുണ്ട്.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിൽ നിന്ന് കൃത്യമായി വേണ്ട ഭാഗം എടുത്ത് മനഃപൂർവം തന്നെ കരി വാരി തേക്കുകയാണ് ചെയ്തത് എന്ന് അമൃത പറയുന്നു. ലോകത്ത് കോവിഡ് 19 പോലുള്ള ഒരു മഹാമാരി നാശം വിതയ്ക്കുമ്പോൾ തന്റെ വ്യക്തിജീവിതത്തിലെ ഒരു ഫോൺ സംഭാഷണം പുറത്തു വിട്ട് തന്നെ വ്യക്തിഹത്യ ചെയ്യുന്നതിന് പിന്നിലെ ചേതോവികാരത്തെ കുറിച്ചും അമൃത ചോദിക്കുന്നു. നിയമപരമായി നീങ്ങാൻ ആണ് അമൃതയുടെ തീരുമാനം. ഇതിനു മുമ്പും ഒരുപാട് ആരോപണങ്ങളും അപവാദങ്ങളും അമൃതയെ കുറിച്ച് ഉണ്ടായിട്ടുണ്ട് എങ്കിലും ഭയന്നിട്ടോ പ്രതികരിക്കാൻ അറിയാഞ്ഞിട്ടോ അതിലൊക്കെ സത്യം ഉള്ളത് കൊണ്ടോ അല്ല മറിച്ച് കോടതി നിഷ്കർഷിച്ച ചില വ്യവസ്ഥകൾ കാരണം മാത്രമാണ് പ്രതികരിക്കാഞ്ഞത് എന്ന് അമൃത തുറന്നു പറയുന്നു. ഈ വീഡിയോയെയും വളച്ചൊടിച്ച് മറ്റൊരു വിവാദമാക്കരുത് എന്നും കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് മകൾക്കൊപ്പം എത്തിയതിനാൽ മകളോടൊപ്പം സന്തോഷകരമായി ചിലവഴിക്കാൻ ആണ് ആഗ്രഹം എന്നും അമൃത കൂട്ടിച്ചേർത്തു.