“ഉപ്പും മുളകും” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി രസ്തോഗി. മലയാളികളുടെ സ്വന്തം ലച്ചു ആയി മിനിസ്ക്രീനിൽ തിളങ്ങിയ ജൂഹി ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ശനിയാഴ്ച രാവിലെ 11.45 ന് ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിൽ വെച്ചുണ്ടായ അപകടത്തിൽ ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി മരണമടഞ്ഞു. ഭാഗ്യലക്ഷ്മിയും ജൂഹിയുടെ സഹോദരൻ ചിരാഗും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നാലെ ടാങ്കർ ലോറി വന്നിടിക്കുകയായിരുന്നു. അപകടത്തിൽ തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറുകയും തൽക്ഷണം മരിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കുകൾ ഒന്നുമില്ലാതെ ജൂഹിയുടെ സഹോദരൻ ചിരാഗ് രക്ഷപ്പെട്ടു. അമ്മയുടെ മൃതദേഹം വീട്ടിലെത്തിയപ്പോൾ അലറി കരഞ്ഞു കൊണ്ട് ഓടിയെത്തിയിരുന്ന ജൂഹിയുടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ജൂഹിയുടെ പിതാവ് രഘുവീർ സരൺ രസ്തോഗി മരണപ്പെട്ടിരുന്നു. പിന്നീട് അമ്മയുടെ തണലിൽ കഴിഞ്ഞിരുന്ന ജൂഹിയും സഹോദരനെയും തനിച്ചാക്കി അച്ഛന്റെ അടുത്തേക്ക് പോയിരിക്കുകയാണ് ജൂഹിയുടെ അമ്മയും.
അമ്മയുടെ വേർപാടിൽ തകർന്നിരിക്കുന്ന ജൂഹിയെ ആശ്വസിപ്പിക്കാനായി “ഉപ്പും മുളകും” താരങ്ങളായ നിഷാ സാരംഗും, അൽസബിത്തും എത്തിയിരുന്നു. പരമ്പരയിൽ ജൂഹി അവതരിപ്പിച്ച ലച്ചു എന്ന കഥാപാത്രത്തിന്റെ അമ്മ വേഷം ചെയ്യുന്നത് നിഷ സാരംഗ് ആയിരുന്നു. ഇപ്പോഴിതാ ജൂഹിയുടെ അമ്മയുടെ വേർപാടിൽ നിഷ പങ്കുവയ്ക്കുന്ന കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
യാതൊരു പരിഭവങ്ങളോ പരാതികളോ ഇല്ലാത്ത സാധുവായ, വളരെ സ്നേഹമുള്ള ഒരാളായിരുന്നു ജൂഹിയുടെ അമ്മ. ജൂഹി ചെറുതായിരിക്കുമ്പോൾ അച്ഛൻ മരിച്ചിരുന്നു. ഗുഡിയ എന്നായിരുന്നു ജൂഹിയെ അമ്മ വിളിക്കുന്നത്. ഉപ്പും മുളകും ലൊക്കേഷനിലെ നിറ സാന്നിധ്യമായിരുന്നു ജൂഹിയുടെ അമ്മ. നിഷയുമായി അടുത്ത സൗഹൃദം ആയിരുന്നു അവർക്ക്.
മക്കളെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു അമ്മയായിരുന്നു ഭാഗ്യലക്ഷ്മി. എൻജിനീയറിങ് പഠിക്കുന്ന മകന് പഠിത്തം കഴിഞ്ഞ് നല്ലൊരു ജോലി കിട്ടണം എന്നായിരുന്നു അവരുടെ ഏറ്റവും വലിയ സ്വപ്നം. നിഷാമ്മ എന്നായിരുന്നു ഭാഗ്യലക്ഷ്മി നിഷയെ വിളിച്ചിരുന്നത്. ഭാഗ്യലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാതെ നിൽക്കുകയാണ് നിഷ സാരംഗ്.
മരിക്കുന്നതിന് നാലു ദിവസം മുമ്പാണ് ഭാഗ്യലക്ഷ്മിയെ നിഷ അവസാനമായി കാണുന്നത്. ഒരു ചാനൽ പരിപാടിയുടെ ചിത്രീകരണത്തിനിടയിൽ ജൂഹിക്കൊപ്പം ഭാഗ്യലക്ഷ്മിയും വന്നിരുന്നു. ഒരുപാട് വിശേഷങ്ങൾ പറയുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണസമയത്ത് നിഷയുടെ ബാഗ് സൂക്ഷിച്ചിരുന്നത് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി ആയിരുന്നു. അവസാനത്തെ പ്രാവശ്യം കണ്ടപ്പോഴും കയ്യിൽ നിന്ന് ബാഗും വാങ്ങി സൂക്ഷിച്ച് വച്ചു.
എപ്പോഴും നിഷാമ്മയുടെ ബാഗ് ഞാനാണ് പിടിക്കുന്നത്, അതൊരു ശീലമാണ് എന്ന് ഭാഗ്യലക്ഷ്മി പാറു കുട്ടിയുടെ അമ്മ ഗംഗയോട് അന്ന് പറഞ്ഞു. നിഷാമ്മ എന്ന ആ വിളിയിൽ മുഴുവനും സ്നേഹമായിരുന്നു. അതൊന്നും മനസ്സിൽ നിന്നു പോകുന്നില്ല എന്നും കഴിഞ്ഞ രണ്ട് ദിവസമായി ഉറങ്ങാൻ പോലും സാധിക്കുന്നില്ല എന്നും താരം തുറന്നു പറയുന്നു. തന്നെക്കാളും ജൂഹിക്ക് ഇഷ്ടം നിഷാമ്മയെ ആണെന്ന് എപ്പോഴും ഭാഗ്യലക്ഷ്മി പറയുമായിരുന്നു. ഭാഗ്യലക്ഷ്മിയെ അവസാനമായി ഒരു നോക്ക് കാണാൻ പോയപ്പോൾ ജീവനറ്റ അമ്മയുടെ ശരീരം കെട്ടിപ്പിടിച്ച് ജൂഹി തന്നെ നോക്കിയ ആ നോട്ടത്തിൽ നെഞ്ചു പിടഞ്ഞു പോയെന്ന് താരം പങ്കുവെക്കുന്നു.എന്നും അത് ഒരു നോവായിരിക്കും