ആസിഡ് ആക്രമണത്തിൽ നരകതുല്യമായ ജീവിതം അനുഭവിക്കേണ്ടി വന്ന റിൻസിയുടെ ജീവിതകഥ ആരുടെയും കണ്ണു നിറയ്ക്കും. മരണത്തേക്കാൾ ഭയാനകമായ വേദനയും അനുഭവങ്ങളുമായിരുന്നു കണ്ണൂർ സ്വദേശിയായ റിൻസിയുടെ ജീവിതത്തിലൂടെ കടന്നു പോയത്. പരിയാരം വീട്ടിൽ റോബർട്ട്-റീത്ത ദമ്പതികളുടെ മകളാണ് റിൻസി. റിൻസിയുടെ അച്ഛൻ മിലിട്ടറിയിൽ ആയിരുന്നു. അമ്മയുടെ അസുഖം കാരണം അച്ഛന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഒരുപാട് സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്ന സ്വന്തം ചേട്ടനെയും റിൻസിക്ക് അകാലത്തിൽ നഷ്ടമായി. കലാപരമായും കായികപരമായും ഒരുപാട് കഴിവുകൾ ഉണ്ടായിരുന്ന റിൻസിക്ക് കണ്ണൂർ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്തു.
പോലീസുകാരി ആകണമെന്നായിരുന്നു റിൻസിയുടെ ആഗ്രഹം. സ്കൂളിൽ സീനിയറായിരുന്ന മനോഹരനാണ് റിൻസിയുടെ ഭർത്താവ്. സ്കൂൾ കഴിഞ്ഞപ്പോൾ മനോഹരൻ വീട്ടിലെത്തി റിൻസിയെ വിവാഹം ആലോചിക്കുകയായിരുന്നു. എന്നാൽ റിൻസി ചെറുപ്പം ആണെന്നും പഠിച്ചു കഴിഞ്ഞിട്ട് ആലോചിക്കാം എന്നായിരുന്നു റിൻസിയുടെ വീട്ടുകാർ പറഞ്ഞത്. റിൻസിയെ ഉടൻ തന്നെ വിവാഹം കഴിപ്പിച്ചു തരണമെന്ന് മനോഹരൻ വാശി പിടിച്ചതോടെ അച്ഛനും കൂട്ടുകാരും മനോഹരനെ തല്ലുകയായിരുന്നു. പിന്നീട് സ്നേഹിച്ചു അവർ വിവാഹം കഴിച്ചു. എന്നാൽ പ്രണയകാലത്തിൽ കണ്ട മനോഹരൻ ആയിരുന്നില്ല കുടുംബജീവിതത്തിൽ.
കടുത്ത മദ്യപാനിയായിരുന്നു അയാൾക്കൊപ്പം ഉള്ള ജീവിതം നരക തുല്യമായിരുന്നു. ഇവർക്ക് ഒരു മകൾ പിറന്നു, മനീഷ. ചെറിയ പ്രായത്തിൽ തൊട്ടേ അച്ഛന്റെ അടി വാങ്ങി കഴിയേണ്ട അവസ്ഥയായിരുന്നു മകൾക്ക്. രണ്ടാമത് മകൻ അഭിഷേക് ഉണ്ടായി. മകൻ ഓട്ടിസ്റ്റിക് ആയിരുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ ഓരോന്നായി തളർത്തിയപ്പോൾ റിൻസി വീട്ടിലേക്ക് മടങ്ങി വന്നു. മകന് ഇടയ്ക്കിടയ്ക്ക് അപസ്മാരം വരുമ്പോൾ ആശുപത്രിയിലേക്ക് കൊണ്ട് പോകുവാൻ സഹായത്തിനായി അച്ഛന്റെ പ്രായമുള്ള ജെയിംസ് എന്ന ഒരാളുടെ വണ്ടികെട്ടി. എന്നാൽ പിന്നീട് അയാൾ യഥാർത്ഥ സ്വഭാവം പുറത്തേക്കു എടുത്തു. നിയമപരമല്ലാത്ത അയാളുടെ ഭാര്യ ആകണം എന്ന് അയാൾ റിൻസിയോട് ആവശ്യപ്പെട്ടു. ജയിംസിനെ ഭയന്ന് ജോലി പോലും ഉപേക്ഷിച്ച് റിൻസി വീട്ടിൽ തന്നെ കഴിയുവാൻ തുടങ്ങി.
അങ്ങനെയാണ് ക്രിസ്മസ് വന്നെത്തിയത്. പാതിരാ കുർബാനയ്ക്ക് പോവുകയായിരുന്നു റിൻസിയും കുടുംബവും. മകൻ റിൻസിയുടെ കൈയിലും മകൾ അച്ഛന്റെ കൂടെയും ആയിരുന്നു. വിജനമായ ഒരു വഴിയിൽ ഒരു ക്രിസ്മസ് അപ്പൂപ്പനെ കണ്ടപ്പോൾ റിൻസിക്ക് പന്തികേട് തോന്നിയെങ്കിലും എന്തെങ്കിലും ചിന്തിക്കുന്നതിനു മുമ്പ് അയാൾ റിൻസിയുടെയും മകന്റെയും മുഖത്തേക്ക് എന്തോ ഒഴിച്ചു. പ്രാണൻ ഉരുകിയൊലിക്കുന്നതും കണ്ണുകൾ പൊട്ടിപോകുന്നതും റിൻസിക്ക് അനുഭവിക്കാമായിരുന്നു. മകനുമായി ഓടി വീട്ടിൽ എത്തി ബക്കറ്റിൽ നിന്നും വെള്ളം കോരി ഒഴിച്ചുകൊണ്ടിരുന്നു റിൻസി. ശരീരവും മുഖവും നീറിപ്പുകഞ്ഞ് ആശുപത്രിയിലെത്തുമ്പോൾ റിൻസിക്ക് ബോധം നഷ്ടമായിരുന്നു. ഒരു മാസത്തോളം അബോധാവസ്ഥയിലായിരുന്നു റിൻസി.
മംഗളുരുവിൽ ആശുപത്രിയിൽ അഞ്ച് മാസത്തിലേറെയായി ചികിത്സയിൽ കഴിഞ്ഞിരുന്ന റിൻസിയുടെ വലതു കണ്ണിന് കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മുഖത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മുമ്പു ചെയ്തിരുന്ന ജോലി അണുബാധമൂലം ചെയ്യാനും സാധിച്ചില്ല. ഒടുവിൽ റിൻസിയുടെ അവസ്ഥ മനസ്സിലാക്കി സർക്കാർ തന്നെ കണ്ണൂർ മെഡിക്കൽ കോളേജിലെ നഴ്സിങ് കോളേജിൽ അറ്റൻഡറായി ജോലി നൽകുകയായിരുന്നു. ആസിഡാക്രമണം നേരിടുന്ന ആദ്യത്തെ വനിത അല്ല റിൻസി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷാനടപടികൾ വരാത്തിടത്തോളം കാലം ഇനിയും ഒരുപാട് റിൻസികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകും. തന്റേതല്ലാത്ത കാരണങ്ങളാൽ മരണത്തേക്കാൾ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളും വേദനയും കടിച്ചമർത്തി മുന്നോട്ട് ജീവിക്കുവാൻ വിധിക്കപ്പെട്ടവർ.