ഇന്നുവരെ നേരിടാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത്. കോവിഡ് 19 എന്ന മഹാമാരി ഒരു വർഷത്തിലേറെയായി ലോകമെമ്പാടും ഭീതിയിലാഴ്ത്തി മനുഷ്യജീവനുകൾ കാർന്നു തിന്നുകയാണ്. ഏതൊരു ദുരന്തം ഉണ്ടാവുമ്പോഴും പരസ്പരം സഹായിച്ചു അതിനെ അതിജീവിക്കുന്ന മനുഷ്യർക്ക് ഒരു തിരിച്ചടി ആണ് ഈ വ്യാധി. സാമൂഹ്യ അകലം ആണ് രോഗവ്യാപനം തടയുവാനുള്ള ഏകമാർഗ്ഗം. ഈ ആപത് ഘട്ടത്തിലും നന്മനിറഞ്ഞ ഒരുപാടുപേർ സഹായിക്കാനായി മുന്നോട്ട് വരുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ തീവ്രമായ രണ്ടാം തരംഗം അലയടിക്കുമ്പോഴും പ്യാരി ഖാനിനെ പോലെയുള്ള നന്മനിറഞ്ഞ മനസ്സുകൾ കാരണം ഈ രോഗത്തോട് ചെറുത്തു നിൽക്കുകയാണ് നമ്മളിപ്പോൾ.
ആശുപത്രികളിൽ കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും ദുർലഭം ആവുന്ന സാഹചര്യത്തിൽ തന്റെ ടാങ്കർ ലോറികളിൽ സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കുകയും ആ ഇനത്തിൽ ലഭിക്കേണ്ട ഭീമമായ തുക വേണ്ടെന്നു വെക്കുകയും ആണ് പ്യാരി ഖാൻ. 85 ലക്ഷത്തോളം രൂപയാണ് അദ്ദേഹത്തിന് കൊടുക്കാൻ അധികൃതർ തയ്യാറായത്. എന്നാൽ പണം വേണ്ടെന്നും അത് റംസാൻ സക്കാത്തായി കണക്കാക്കാമെന്നും അദ്ദേഹം പറയുകയായിരുന്നു. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച പാരമ്പര്യം ആയിരുന്നില്ല പ്യാരി ഖാൻ എന്ന മഹാരാഷ്ട്രയിലെ ബിസിനസുകാരന്.
ഓറഞ്ച് വിൽപ്പനക്കാരൻ ആയി തുടങ്ങി ജീവിതത്തോട് പൊരുതി നേടിയെടുത്ത വിജയമാണ് ഇന്ന് അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചത്. കഷ്ടപ്പാടുകളും വേദനയും അനുഭവിച്ചു വളർന്ന മനുഷ്യർക്കു മാത്രമേ മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കാണുവാൻ സാധിക്കൂ. ഇന്ന് രാജ്യത്തെങ്ങും സർവീസ് നടത്തുന്ന രണ്ടായിരത്തിലേറെ ട്രക്കുകളും 400 കോടി രൂപ ആസ്തിയുള്ള അംശി ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമയാണ് പ്യാരി ഖാൻ. സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം രൂക്ഷം ആകുന്നതോടെ തന്റെ സ്വന്തം ചിലവിൽ ഓക്സിജൻ എത്തിച്ച് നൽകാനുള്ള നീക്കങ്ങൾ ആരംഭിക്കുകയാണ് അദ്ദേഹം.