മരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യയാണ് കഴിഞ്ഞ ദിവസം ഒമ്പതാം നിലയിൽ നിന്നും താഴേക്ക് വീണു മരിച്ചത്. തിരുവനന്തപുരം കവടിയാർ ജവഹർ നഗറിലെ ഫ്ലാറ്റിലാണ് വർഷങ്ങളായി ആനന്ദ് സിങ്ങും കുടുംബവും താമസിക്കുന്നത്. യുപി സ്വദേശികളായ ഇവർ ഡൽഹിയിലാണ് സ്ഥിര താമസം. രണ്ടാഴ്ച മുമ്പായിരുന്നു ഭാര്യ നീലം സിങ്ങും രണ്ടു പെൺമക്കളും ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. കുടുംബം ഉണ്ടാവുമ്പോൾ ഉച്ചഭക്ഷണം അവർക്കൊപ്പം കഴിക്കുന്നതാണ് ആനന്ദ് സിങ്ങിന്റെ പതിവ്. ഉച്ച ഭക്ഷണം കഴിക്കാനെത്തിയ ആനന്ദ് സിങ് ലിഫ്റ്റിൽ കയറുമ്പോൾ ആയിരുന്നു ദാരുണമായ ആ സംഭവം നടന്നത്.
മകൾ താഴേക്ക് വീണത് അറിയാതെ അച്ഛൻ ഭക്ഷണം കഴിക്കുവാൻ ആയി ഫ്ലാറ്റിലേക്ക് ലിഫ്റ്റിൽ പോവുകയായിരുന്നു. ഫ്ളാറ്റിലെ ബാൽക്കണിയിലെ കസേരയിൽ ഭവ്യ ഇരിക്കുന്നത് സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ കണ്ടതായിരുന്നു. ഫ്ലാറ്റിന്റെ മുൻവശത്ത് ആയിട്ടാണ് ബാൽക്കണി. ആനന്ദിന്റെ കാർ ഫ്ലാറ്റ് പാർക്കിങ്ങിന് അകത്തേക്ക് വന്നപ്പോൾ സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധ അവിടേക്കായി മാറി. ഈ സമയത്തായിരുന്നു ഭവ്യ വീണത്. അതുകൊണ്ട് അപകടം നടന്നത് എങ്ങനെയെന്ന് കൃത്യമായി ആരും കണ്ടില്ല. വലിയൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ഭവ്യ വീണുകിടക്കുന്നത് സുരക്ഷാ ജീവനക്കാരൻ കണ്ടത്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഭവ്യയുടെ നെഞ്ചിന് ഒപ്പം ഉയരമുള്ള റെയിലുകൾ ആണ് ബാൽക്കണിയിൽ ഉണ്ടായിരുന്നത്. അത്രയും ഉയരമുള്ള റെയിലുള്ളപ്പോൾ കാൽ വഴുതി വീഴാൻ സാധ്യതകൾ വളരെ കുറവാണെന്ന് ആണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ ഭവ്യയുടെ അമ്മ നീലം സിംഗും അനിയത്തി ഐറയും ഫ്ലാറ്റിൽ തന്നെ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ടതോടെ ആണ് ഇവർ ഭവ്യ താഴെ വീണത് കണ്ടത്. സംഭവം നടന്ന് നിലവിളിച്ചു കൊണ്ട് ഫ്ലാറ്റിനു പുറത്തേക്കോടി താഴേക്ക് പോകുമ്പോഴാണ് ഇതൊന്നുമറിയാതെ അച്ഛൻ ആനന്ദ് സിംഗ് ലിഫ്റ്റിൽ മുകളിലേക്ക് കയറി വരുന്നത്. ഭവ്യ വീണുകിടക്കുന്ന ഇടത്തേക്ക് കുടുംബം എത്തിയപ്പോഴേക്കും കുട്ടി അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സഹപ്രവർത്തകന്റെ കുടുംബത്തിൽ ഉണ്ടായ ദുരന്തം അറിഞ്ഞ സിവിൽ സർവീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി എത്തിയിരുന്നു. മരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആനന്ദ് സിംഗിന്റെ കുടുംബത്തിന് അനുശോചനങ്ങൾ അറിയിച്ചു.