22 വർഷങ്ങളായി സീരിയൽ രംഗത്തും സിനിമയിലും സജീവമായിട്ടുള്ള രമേശ് വലിയശാല അന്തരിച്ചു. ഇന്നു പുലർച്ചയോടെയായിരുന്നു മരണം. മിനി സ്ക്രീൻ രംഗത്ത് ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാൾ ആയിരുന്നു രമേശ് വലിയശാല. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിലുള്ള ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും. തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ രമേശ് വലിയശാല നാടകങ്ങളിലൂടെ ആയിരുന്നു അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് പരമ്പരകളിൽ തിരക്കുള്ള താരമായി മാറി. അദ്ദേഹത്തിനെ ശനിയാഴ്ച പുലർച്ചെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രമേശിന്റെ വേർപാട് വിശ്വസിക്കാനാകുന്നില്ല എന്ന് നടൻ ബാലാജി ശർമ പങ്കുവെച്ചു. രണ്ടുദിവസം മുമ്പ് പോലും “വരാൽ” എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ഒരുമിച്ച് അഭിനയിച്ചപ്പോൾ വളരെ സന്തോഷവാനായിരുന്നു രമേശ്. പിന്നീട് ഇത് എങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാകുന്നില്ല. പൂർണമായും സന്തോഷത്തിലായിരുന്ന രമേശ് എന്തിന് ഇങ്ങനെ ചെയ്തു. എപ്പോഴും പോസിറ്റീവായി ചിരിച്ചു നടന്നിരുന്ന ആൾക്ക് എന്താണ് സഹിക്കാൻ പറ്റാത്ത ദുഃഖം ഉണ്ടായത്. ഇങ്ങനെയൊരു കടുംകൈ രമേശ് ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല. കണ്ണീരിൽ കുതിർന്ന പ്രണാമം. രമേശ് നൽകിയ സ്നേഹവും കരുതലും എന്നും ഓർമകളിൽ ഉണ്ടാവും എന്നും പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ബാലാജി ശർമ കുറിപ്പിൽ പങ്കുവച്ചു.
ജീവിതത്തിൽ എല്ലാവർക്കും ഒരുപാട് പ്രതിസന്ധികളും ദുരിതങ്ങളും ഉണ്ടാകും. എന്നാൽ അതിൽ നിന്നും ഒളിച്ചോടിയിട്ട് എന്താണ് കാര്യം. പ്രിയ സുഹൃത്ത് രമേശിന് ആദരാഞ്ജലികൾ എന്നും പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ പങ്കുവെച്ചു. കോവിഡ് പ്രതിസന്ധികൾ കാരണമുള്ള നിയന്ത്രണങ്ങൾ മനുഷ്യരെ സാമ്പത്തികമായും മാനസികമായും തളർത്തി ഇരിക്കുകയാണ്. പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാനാവാതെയും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനാവാതെയും ഉള്ള സമ്മർദ്ദമാണ് ഇതുപോലുള്ള കടും കയ്യിലേക്ക് ആളുകളെ നയിക്കുന്നത്.