ജീവിതത്തിലെ പ്രതിസന്ധികളെ എല്ലാം ചവിട്ടുപടികൾ ആക്കി വിജയത്തിലേക്ക് നടന്നു നീങ്ങിയ കണ്ണൂർ പരിയാരം സ്വദേശി ടെസ്സയുടെ ജീവിതകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജോയ് -ആലീസ് ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ടെസ. ടെസ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇവരുടെ കുടുംബത്തെ തന്നെ പിടിച്ചുകുലുക്കുന്ന ആ സംഭവം ഉണ്ടാകുന്നത്. ടെസ്സയുടെ അമ്മയ്ക്ക് അർബുദം സ്ഥിരീകരിച്ചു.
അമ്മയുടെ ചികിത്സക്കായി കൃഷിയിടങ്ങൾ ഓരോന്നായി അച്ഛന് വിൽക്കേണ്ടി വന്നു. എട്ട് ഏക്കറോളം സമ്പാദ്യം ഉണ്ടായിരുന്ന അവർക്ക് അമ്മ അഞ്ചിലേറെ ശസ്ത്രക്രിയ നടത്തിയപ്പോഴേക്കും 10 സെന്റ് ആയി ചുരുങ്ങി. ആ പത്തു സെന്റ് ഭൂമിയിൽ ഒരു വീടും നാലു പശുക്കളും ഉള്ള തൊഴുത്തും അത്യാവശ്യം പച്ചക്കറികളുമായി അവർ ജീവിച്ചു.
അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അമ്മയെ ശുശ്രൂഷിക്കാൻ ഉള്ളതിനാൽ കെട്ടു പണിക്കാരനായ അച്ഛന് മുഴുവൻ സമയം പണിക്കുപോകാൻ കഴിയാതെയായി. ചെറുപ്പം മുതലേ ജോലികൾ ചെയ്യാൻ താൽപര്യമുണ്ടായിരുന്നു ടെസ്സയ്ക്ക്. അച്ഛനോടൊപ്പം കെട്ടുപണിക്ക് ടെസ പോകുമായിരുന്നു. കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഉച്ചഭക്ഷണത്തിന്റെ ഇടവേളയ്ക്ക് അധ്യാപകരുടെ അനുമതി വാങ്ങി അമ്മയെ ശുശ്രൂഷിക്കാനും പശുക്കളെ കറക്കാനും ആയി വീട്ടിൽ ഓടിയെത്തുമായിരുന്നു ടെസ. വീട്ടിലെ സകല പണികളും ചെയ്തു ഒഴിവു സമയങ്ങളിലെല്ലാം പഠിച്ച് തയൊരു പരാതിയുമില്ലാതെ ദുരിതപൂർണമായ തന്റെ ജീവിതവുമായി ടെസ മുന്നോട്ട് പോകുമ്പോഴായിരുന്നു ആ സന്തോഷ വാർത്ത വന്നെത്തുന്നത്.
എം എസ് ഡബ്ല്യു ഫലം പ്രസിദ്ധീകരിച്ചതോടെ കണ്ണൂർ സർവ്വകലാശാലയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കുകയായിരുന്നു ടെസ. ജീവിതത്തിലെ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് അസൂയപ്പെടുത്തുന്ന നേട്ടം തന്നെയാണ് ടെസ നേടിയിരിക്കുന്നത്.
ദുരിതങ്ങൾ ഉണ്ടാവുമ്പോൾ അതിൽ തളരുകയും മറ്റുള്ളവരെ പഴിക്കുകയും ചെയ്യാതെ ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് എല്ലാം തരണം ചെയ്തു ജീവിതത്തിൽ വിജയം നേടുന്ന ടെസ തീർച്ചയായും മറ്റുള്ളവർക്ക് ഒരു പ്രചോദനം തന്നെയാണ്. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ദുഃഖങ്ങളും സന്തോഷം ആയി മാറും. എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും ദുരുപയോഗം ചെയ്തു പരാജയപ്പെടുന്നവർ കണ്ടുപഠിക്കേണ്ട ഒരു ജീവിത പാഠം തന്നെയാണ് ടെസ്സയുടേത് .