മതം, സൗന്ദര്യം, നിറം, വണ്ണം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് പരിഹാസങ്ങളും ആക്ഷേപങ്ങളും നേരിട്ടവർ ആണ് നമ്മളിൽ പലരും. വണ്ണം കൂടിയാൽ ഇതെന്തൊരു തടിയാണ് എന്ന് പറയുന്നവർ തന്നെ ഒന്ന് മെലിഞ്ഞാൽ അയ്യേ ഇതെന്താ മെലിഞ്ഞു പോയത് എന്ന് പറയുന്നു.
ഒരാളുടെ ആത്മവിശ്വാസത്തെയും വ്യക്തിത്വത്തെയും പോലും ബോഡി ഷെയ്മിങ് പ്രതികൂലമായി ബാധിക്കുന്നു. ആളുകൾ ഒന്ന് കൂടി വിശാലമായി സമീപിക്കേണ്ട ഒരു വിഷയം തന്നെ ആണ് ഇത്. ബോഡി ഷെയ്മിങ്ങിനെ കുറിച്ച് സിനിമാതാരങ്ങൾ ഉൾപ്പെടെ പല പ്രമുഖരും അവരുടെ അനുഭവങ്ങൾ പങ്കു വെച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു തമിഴ് ചാനലിൽ നടന്ന സംഭവം ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
മിക്കപ്പോഴും കറുത്ത വർഗക്കാരെ ആക്ഷേപിച്ചു കൊണ്ടുള്ള തമാശകൾ വളരെ സ്വാഭാവികം ആയിട്ടാണ് കണക്കാക്കുന്നത്. നിരവധി ടെലിവിഷൻ ഹാസ്യ പരിപാടികളിൽ നമ്മൾ അത് കണ്ടിട്ടുള്ളത് ആണ്. നാടോടികൾ, കൂലിപ്പണിക്കർ, തടിച്ചവർ എന്നിവരും ഇത്തരം കളിയാക്കലുകൾക്ക് ഇരയാകാറുണ്ട്.
കോമഡി ഷോകളിലെ ഇത്തരം കളിയാക്കൽ കാരണം പലപ്പോഴും പൊതു സമൂഹത്തിനു പോലും ഇത്തരം ധാരണകൾ ഉണ്ടാവുന്നു. പ്രശ്നങ്ങളും ഉണ്ടാക്കാത്ത ഒരു അച്ഛനെയും കുഞ്ഞു മകനെയും ഒരിക്കൽ പോലീസ് കള്ളൻ ആക്കാൻ ശ്രമിച്ചത് ഇത്തരം കളിയാക്കലുകളുടെ അനന്തരഫലം മാത്രമാണ്.
ആ തമിഴ് സ്ത്രീയുടെ ചോദ്യങ്ങളെ മറ്റുള്ളവരിലേക്ക് തന്റെ കുറിപ്പിലൂടെ എത്തിക്കുകയാണ് അഡ്വക്കേറ്റ് കുക്കു ദേവകി. നമ്മുടെ നാട്ടിൽ ആണ് ഒരു സ്ത്രീ ഇങ്ങനെ പ്രതികരിച്ചതെങ്കിൽ ആ സ്ത്രീയ്ക്കെതിരെ ട്രോളുകളും ആക്ഷേപങ്ങളും ആയിരിക്കും കാത്തിരിക്കുക. മറ്റു മനുഷ്യരുടെ ജീവിതം എടുത്തിട്ട് ആകരുത് ആരെയും ചിരിപ്പിക്കുന്നത് എന്ന് കുക്കു കൂട്ടിച്ചേർത്തു. ഇനിയെങ്കിലും ബോഡി ഷെയ്മിങ് നമ്മൾ തടഞ്ഞില്ലെങ്കിൽ അത് സമൂഹത്തിന് വലിയൊരു വിപത്ത് ആയി മാറുമെന്നും കുക്കു പറയുന്നു.