കൊച്ചി മഴുവന്നൂർ തട്ടാംമുകളിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വളർത്താൻ യാതൊരു നിവൃത്തിയുമില്ലാത്തതിനാൽ പിഞ്ചുകുഞ്ഞിനെ കെഎസ്ആർടിസി ബസിന് അടിയിലേക്ക് വലിച്ചെറിയുകയായിരുന്നു അമ്മ. കൃത്യമായ സമയത്ത് നാട്ടുകാർ ഇടപെട്ടത് കൊണ്ട് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി. സമീപപ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതി രാവിലെ 11 മണിയോടെ ആണ് കെഎസ്ആർടിസി ബസിന് അടിയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ് കടന്നുകളയാൻ ശ്രമിച്ചത്. യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണത്തിൽ നാല് മക്കളാണ് യുവതിക്ക് ഉള്ളത് എന്ന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ വളർത്തുവാൻ യാതൊരു നിർവാഹം ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യേണ്ടി വന്നതെന്ന് യുവതി പോലീസിന് മൊഴി നൽകി. ലോകത്തിൽ ഒരുപാട് പേരാണ് ഒരു കുഞ്ഞിനുവേണ്ടി നേർച്ചയും വഴിപാടുകളും ലക്ഷക്കണക്കിനു രൂപ ചിലവാക്കി ഉള്ള ചികിത്സകളും ചെയ്യുന്നത്. നിരുപാധികമായ സ്നേഹത്തിനും ത്യാഗത്തിനും മറു വാക്ക് ആയിട്ടാണ് അമ്മയെ കരുതുന്നത്. എന്നാൽ അമ്മയുടെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സവിശേഷതകളെല്ലാം വലിച്ചു കീറി കൊണ്ട് യാതൊരു ദയാ ദാക്ഷിണ്യവും ഇല്ലാതെ ആണ് ഒരു അമ്മ സ്വന്തം കുഞ്ഞിനെ ബസ്സിന് കീഴിൽ വലിച്ചെറിഞ്ഞത്.
കുഞ്ഞിനെ നോക്കാൻ ഗത്യന്തരം ഇല്ലായിരുന്നെങ്കിൽ മറ്റു മാർഗങ്ങൾ തേടണം ആയിരുന്നു ആ അമ്മ. പത്തു മാസം ചുമന്ന് ഒരു കുഞ്ഞിന് ജന്മം നൽകി നിഷ്കരുണം ആ ജീവനെ വലിച്ചെറിയാൻ ഒരു അമ്മയ്ക്ക് എങ്ങനെ സാധിക്കുമെന്ന് മനഃസാക്ഷിയുള്ളവർക്ക് തോന്നിപ്പോകും. എന്ത് കാരണങ്ങൾ കൊണ്ടാണെങ്കിലും ഒരു പിഞ്ചു കുഞ്ഞിനെ ബസിനു കീഴിലേക്ക് വലിച്ചെറിയാൻ ശ്രമിച്ചതിന് യാതൊരു ന്യായീകരണങ്ങളും ഇല്ല. ഓരോ ജീവനും വിലപ്പെട്ടതാണ്. ജന്മം നൽകിയത് കൊണ്ട് മാത്രം ആ ജീവൻ ഇല്ലാതാക്കാനുള്ള അവകാശം ഒരു വ്യക്തിക്കും ഇല്ല.