വികാരഭരിതമായ നിമിഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3 കടന്നുപോകുന്നത്. കഴിഞ്ഞ രണ്ടു സീസണുകളുടെ മികച്ച വിജയത്തിനു ശേഷം ആവേശഭരിതമായ മുഹൂർത്തങ്ങളിലൂടെ 37 ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയായിരുന്നു ബിഗ്ബോസ് ലേക്ക് ഒരു ദുഃഖ വാർത്ത എത്തുകയായിരുന്നു. ബിഗ് ബോസിലെ ശക്തയായ മത്സരാർത്ഥിയും പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുൻഭർത്താവ് രമേശ് അന്തരിച്ചു എന്ന വാർത്തയാണ് മത്സരാർത്ഥികളെ ഞെട്ടിച്ചത്. കൺഫെഷൻ റൂമിലേക്ക് ഭാഗ്യലക്ഷ്മിയെ വിളിച്ചുവരുത്തിയാണ് മുൻ ഭർത്താവ് മരിച്ചു എന്ന വാർത്ത ബിഗ്ബോസ് അറിയിച്ചത്.
പൊട്ടിക്കരഞ്ഞു വികാരഭരിതയാകുന്ന ഭാഗ്യലക്ഷ്മിയെ ആണ് പിന്നീട് ബിഗ് ബോസ് ഹൗസിൽ കാണാൻ സാധിച്ചത്. വീട്ടിലേക്ക് പോകണോ എന്ന് ബിഗ് ബോസ് ചോദിച്ചപ്പോൾ പോകണമെന്നില്ല എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. വിവാഹമോചിതരായതിനാൽ അവിടേക്ക് പോയാൽ എങ്ങനെയാണ് എന്നറിയില്ല എന്നും മക്കൾ ചെയ്യാനുള്ള കാര്യങ്ങളാണ് പ്രധാനമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മി വരുന്നതിനുമുമ്പ് തന്നെ വൃക്ക സംബന്ധമായ രോഗങ്ങൾ കാരണം ഗുരുതരാവസ്ഥയിലായിരുന്നു രമേശ്. ആശുപത്രിയിൽ മുൻ ഭർത്താവിനെ കണ്ടതിനുശേഷമാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. എന്തു പ്രശ്നം ഉണ്ടെങ്കിലും മക്കളോട് അവിടെനിന്ന് എല്ലാകാര്യങ്ങളും ചെയ്യണമെന്ന് പറഞ്ഞു ഏൽപ്പിച്ചാണ് താരം വന്നത്.
മക്കളോട് ഫോൺ വഴി സംസാരിക്കാൻ പറ്റുമോ എന്ന അനുമതി മാത്രമാണ് ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ചോദിച്ചത്. ഇതിനുള്ള അവസരം ഉണ്ടാക്കാം എന്ന് ബിഗ് ബോസ് സമ്മതിക്കുകയായിരുന്നു. രണ്ടു വൃക്കകളും പ്രവർത്തന രഹിതമായ അവസ്ഥയിലായിരുന്നു രമേശ്. കിഡ്നി ദാനം ചെയ്യാമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഈഗോ അതിന് സമ്മതിക്കുന്നില്ലായിരുന്നു എന്ന് ഭാഗ്യലക്ഷ്മി മത്സരാർത്ഥികളോട് കരഞ്ഞുകൊണ്ട് പറയുന്നു. ചേച്ചി ശക്തമായ ഒരു തീരുമാനം എടുക്കണം എന്ന് മറ്റൊരു മത്സരാർത്ഥിയായ സന്ധ്യ പറയുമ്പോൾ പോകണമെന്നുണ്ട് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഭർത്താവ് മരിച്ചിട്ടും താൻ പോകാത്തതിന് സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകുമെന്ന് പൂർണ ബോധ്യമുണ്ട് ഭാഗ്യലക്ഷ്മിക്ക്. സമൂഹമാധ്യമങ്ങളിൽ മാത്രമല്ല എല്ലാ ഭാഗത്തുനിന്നും ആക്രമണം ഉണ്ടാകും എന്നും താരം വ്യക്തമാക്കി. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറിനെ 1985ലാണ് ഭാഗ്യലക്ഷ്മി വിവാഹം കഴിക്കുന്നത്. 2014 നാണ് ഇവർ വിവാഹമോചിതരായത്.