മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു ഗായികയാണ് മഞ്ജരി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “അച്ചുവിന്റെ അമ്മ” എന്ന സിനിമയിലെ “താമരക്കുരുവിക്ക് തട്ടമിട്”, “ശ്വാസത്തിൻ താളം” തുടങ്ങിയ ഗാനങ്ങളിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി. ഇളയരാജയുടെ സംഗീതത്തിലൂടെ സിനിമയിലേക്കെത്തിയ മഞ്ജരിക്ക് പിന്നീട് ഒരു തിരിഞ്ഞുനോട്ടം ഉണ്ടായിരുന്നില്ല. രമേശ് നാരായണൻ, ഇളയരാജ, എം ജി രാധാകൃഷ്ണൻ, കൈതപ്രം വിശ്വനാഥൻ, വിദ്യാസാഗർ, എം ജയചന്ദ്രൻ, രവീന്ദ്രൻ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് മഞ്ജരി.
മലയാളത്തിനു പുറമേ തമിഴ് ഗാനങ്ങളും ആലപിച്ചിട്ടുള്ള താരം ഒരു ഹിന്ദുസ്ഥാനി ഗായിക കൂടിയാണ്. ഗസൽ ഗാനങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് ഈ ഗായിക. 2004ൽ പുറത്തിറങ്ങിയ “മകൾക്ക്” എന്ന ചിത്രത്തിലെ “മുകിലിൻ മകളെ” എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന പുരസ്കാരം മഞ്ജരിയെ തേടിയെത്തി. പിന്നീട് 2008ൽ “വിലാപങ്ങൾക്കപ്പുറം” എന്ന സിനിമയിലെ “മുള്ളുള്ള മുരിക്കിന്മേൽ” എന്ന ഗാനത്തിലൂടെ രണ്ടാമതും കേരളസംസ്ഥാന അവാർഡ് ജേതാവായി. ഇപ്പോഴിതാ ഗായികയിൽ നിന്നും അഭിനേതാവായിതിന്റെ അനുഭവം പങ്കു വെക്കുകയാണ് മഞ്ജരി.
സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന “വർത്തമാനം” എന്ന ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ മഞ്ജരി എത്തുന്നു. വളരെ അപ്രതീക്ഷിതമായി കിട്ടിയ അവസരമാണ് ഇത് എന്നും റഫീഖ് അഹമ്മദിന്റെ രചനയിൽ രമേശ് നാരായണൻ സംഗീതം ചെയ്ത മനോഹരമായ ഒരു മെലഡി ഗാനം ആലപിക്കാൻ ആണ് തന്നെ വിളിച്ചിരുന്നത് എന്നും മഞ്ജരി അഭിമുഖത്തിൽ പറയുന്നു. പാട്ടിന്റെ സീനിൽ മഞ്ജരി തന്നെ അഭിനയിക്കുന്നത് ആയിരിക്കും നല്ലതെന്ന് സിദ്ധാർഥ് ശിവ പറയുകയായിരുന്നു. ഷൗക്കത്ത് സാറും പ്രോത്സാഹിപ്പിച്ചതോടെ ആ വേഷം മഞ്ജരി ചെയ്യുകയായിരുന്നു.
വി കെ പ്രകാശ് സംവിധാനം ചെയ്ത ജയസൂര്യ നായകനായ “പോസിറ്റീവ്” എന്ന സിനിമയിലൂടെയാണ് മഞ്ജരി അഭിനയരംഗത്തെത്തുന്നത്. ആ സിനിമയിൽ ഉള്ള ഒരു പാട്ടു പാടി കഴിഞ്ഞ കുറച്ചു ദിവസത്തിനു ശേഷം സംവിധായകൻ വികെപി വിളിച്ചു. സ്റ്റുഡിയോയിൽ ഗാനം ആലപിക്കുന്നത് സിനിമയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു എന്ന് പറഞ്ഞപ്പോൾ ആദ്യം മഞ്ജരി ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് വേണുഗോപാൽ ഒപ്പമുണ്ടെന്ന് പറഞ്ഞപ്പോൾ അത് സമ്മതിക്കുകയായിരുന്നു. നല്ല അവസരം ലഭിക്കുകയാണെങ്കിൽ ഇനിയും അഭിനയിക്കുമെന്നും എല്ലാം ദൈവനിശ്ചയം ആയി കാണുന്ന ഒരാളാണ് താൻ എന്നും മഞ്ജരി കൂട്ടിച്ചേർത്തു നിയോഗം പോലെ വന്നുചേരുന്നതാണ് അവസരം. നല്ലതുമാത്രമേ തേടി വരികയുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് മഞ്ജരി. സംഗീതം ആയാലും അഭിനയം ആയാലും അങ്ങനെ തേടി വരുന്നതിനെ സ്വീകരിക്കാനാണ് മഞ്ജരിയുടെ തീരുമാനം