ഒരു കാലത്ത് മലയാളികളെ ഒരുപാട് ചിരിപ്പിച്ച ഒരു കോംബോ ആയിരുന്നു സിദ്ദിഖ് -ജയറാം കൂട്ടുകെട്ട്. നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് എത്തിയിട്ടുണ്ട്. “ഊട്ടിപട്ടണം”, “സൂപ്പർമാൻ”, “കാവടിയാട്ടം”, “ചാഞ്ചാട്ടം”, “എഴുന്നള്ളത്ത് “, “ഉത്തമൻ” തുടങ്ങി നിരവധി സിനിമകളിൽ ഇവർ ഒന്നിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ആദ്യമായി ഒരു കാർ വാങ്ങി നൽകിയത് ജയറാം ആണെന്ന് തുറന്നുപറയുകയാണ് സിദ്ധിഖ്. വില്ലനായും, സഹനടനായും, ഹാസ്യനടനായും, നടനായും മലയാളികളെ എന്നും വിസ്മയിപ്പിച്ച താരമാണ് സിദ്ധിഖ്. നടനും സുഹൃത്തുമായ ജയറാമിനെ കുറിച്ച് സിദ്ദിഖ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
ജയറാം നായകനായ “എഴുന്നള്ളത്ത്” എന്ന സിനിമയിൽ അഭിനയിച്ചു കഴിഞ്ഞപ്പോഴാണ് ജയറാം തന്നെ മുൻകൈയെടുത്ത് ഒരു കാർ സ്വന്തമാക്കിയതെന്ന് സിദ്ദിഖ് അഭിമുഖത്തിൽ പറഞ്ഞു. സിനിമയിലെ സിദ്ദിഖിന്റെ അടുത്ത സുഹൃത്താണ് ജയറാം. “എഴുന്നള്ളത്ത്” എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ജയറാം സിദ്ദിഖിനെ ഒരു ബസ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്തിരുന്നു. സിദ്ദീഖ് വീട്ടിലെത്തിയപ്പോഴേക്കും ലാൻഡ് ഫോണിൽ ജയറാമിന്റെ വിളിവന്നു. നീ എത്രയും പെട്ടെന്ന് ഒരു കാർ വാങ്ങിക്കണം എന്നായിരുന്നു ജയറാം പറഞ്ഞത്.
എന്നാൽ ഇപ്പോൾ അതിനുള്ള ത്രാണി ആയിട്ടില്ല എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. ബസിന് പിറകിൽ സിദ്ദിഖ് ഓടുന്നത് ജയറാം കണ്ടിരുന്നു.അതുകൊണ്ട് ഇനി അത് വേണ്ട എന്ന് പറഞ്ഞു കാറിനുള്ള 25000 രൂപ അഡ്വാൻസ് ജയറാം നൽകി. അങ്ങനെ ആദ്യമായി ഒരു കാറ് സ്വന്തമാക്കിയത് ജയറാമിന്റെ സഹായത്തോടെയാണെന്ന് വെളിപ്പെടുത്തുകയാണ് സിദ്ദിഖ്.