പൈലറ്റ് അല്ലാത്ത ഒരാൾ വിമാനം പറത്തുന്നത് നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ട്. പാർവതി തിരുവോത്ത് നായികയായെത്തിയ “ഉയരെ” എന്ന സിനിമയിൽ പൈലറ്റിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ പാർവതി അവതരിപ്പിച്ച പല്ലവി എന്ന കഥാപാത്രം കോക്പിറ്റിൽ കയറി വിമാനം ലാൻഡ് ചെയ്യിക്കുന്ന രംഗങ്ങൾ രോമാഞ്ചത്തോടെ ആയിരുന്നു പ്രേക്ഷകർ കണ്ടു തീർത്തത്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഇടംപിടിക്കുന്നത്. വിമാനവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരാൾ വിമാനം പറത്തിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
അമേരിക്കയിലാണ് സംഭവം. ഗർഭിണിയായ ഭാര്യയെ കാണാൻ ആയിപോയ യുഎസുകാരനാണ് ഗത്യന്തരമില്ലാതെ വിമാനം പറത്തേണ്ടി വന്നത്. യാത്രാമധ്യേ പൈലറ്റ് ബോധരഹിതനായി വീഴുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു യുഎസുകാരൻ വിമാനം സുരക്ഷിതമായി ഇറക്കിയത്.
യാത്രയ്ക്കിടയിൽ വിമാനത്തിന്റെ പൈലറ്റിന് രോഗം വന്ന് അബോധാവസ്ഥയിൽ ആവുകയായിരുന്നു. സ്വകാര്യ ആവശ്യത്തിനുള്ള ചെറിയ വിമാനം ആയിരുന്നാൽ വേറെ പൈലറ്റ് ഇല്ലായിരുന്നു. യാത്രക്കാരും കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രക്കാരൻ തന്നെ വിമാനം പറത്തേണ്ടി വന്നത്. സെസ്ല ലൈറ്റ് എയർക്രാഫ്റ്റ് ആണ് എയർ ട്രാഫിക് കൺട്രോളറുടെ തൽസമയ നിർദ്ദേശങ്ങൾ അനുസരിച്ച് യാത്രക്കാരൻ ഇറക്കിയത്.
അവിശ്വസനീയം എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പ്രതികരിക്കുന്നത്. ബഹാമാസിലെ അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നും ഫ്ലോറിഡയിലേക്ക് സഞ്ചരിച്ച സെസ്ല 208 കാരവൻ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പേര് പുറത്തുവിടാത്ത യാത്രക്കാരൻ ഗർഭിണിയായ ഭാര്യയെ കാണാൻ വീട്ടിലേക്ക് പോവുകയായിരുന്നു. അതിനിടെയാണ് 70 മൈൽ വടക്ക് ഫ്ലോറിഡ തീരപ്രദേശത്ത് മുകളിലൂടെ വിമാനം പറക്കുമ്പോൾ പൈലറ്റ് അസുഖം കാരണം അവശനായത്.
വിമാനം പറത്താൻ ആവാത്തവിധം ബോധരഹിതനായതോടെ യാത്രക്കാരൻ കോക്പിറ്റിൽ എത്തി കൺട്രോൾറൂമിലേക്ക് എമർജൻസി കോൾ ചെയ്യുകയായിരുന്നു. എന്റെ പൈലറ്റ് ബോധരഹിതനായി എങ്ങനെയാണ് ഈ വിമാനം പറത്തേണ്ടത് എന്ന് എനിക്കൊരു ഐഡിയയും ഇല്ല, ഈ സന്ദേശമാണ് അദ്ദേഹം കൺട്രോൾ റൂമിലേക്ക് നൽകിയത്. എവിടെയാണ് ഇപ്പോൾ വിമാനം എന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ട്രോൾ റൂം ഓഫീസർ ചോദിച്ചു.
ഫ്ലോറിഡയിലെ തീരമേഖലയിൽ ആണ് താൻ ഇപ്പോഴുള്ളതെന്നും മറ്റൊരു ധാരണയും ഇല്ല എന്നും അദ്ദേഹം മറുപടി നൽകി. ചിറകുകളുടെ നിയന്ത്രണം അതേപോലെ നിലനിർത്താനും തീരത്തിന് മുകളിലൂടെ തന്നെ വിമാനം പറത്താനും അദ്ദേഹം നിർദ്ദേശം നൽകി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെല്ലാം അനുസരിച്ച് യാത്രക്കാരൻ വിമാനം നിയന്ത്രിക്കുകയും വിമാനത്താവളത്തിലേക്ക് വിജയകരമായി എത്തിക്കുകയും ചെയ്തു.
ഇറക്കുന്നതിനു മുൻപ് എങ്ങനെയാണ് പവർ കുറയ്ക്കുക എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കൂളായി കൈകാര്യം ചെയ്ത യാത്രികൻ വിമാനം ലക്ഷ്യത്തിൽ എത്തിക്കുക തന്നെ ചെയ്തു. വിമാനം ലാൻഡ് ചെയ്തപ്പോൾ ഞാൻ ഇവിടെ എത്തി എന്നും ഇത് എങ്ങനെയാണ് ഓഫ് ചെയ്യുക എന്നായിരുന്നു യാത്രക്കാരന്റെ ചോദ്യം. വിമാനം ലാൻഡ് ചെയ്തപ്പോൾ എയർ കണ്ട്രോൾ ഓഫീസർ താഴെയിറങ്ങി യാത്രക്കാരനെ ആലിംഗനം ചെയ്തു. വളരെ സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയാണ് വിമാനത്തിലെ യാത്രക്കാർ കടന്നുപോയത്. എന്നാൽ യൂഎസുകാരൻ അവരുടെ രക്ഷകൻ ആവുകയായിരുന്നു.