2019ൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ജനതയെ ഭീതിയിലാഴ്ത്തി ഇന്നും വ്യാപിക്കുകയാണ്. രോഗവ്യാപനം തടയുവാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ജനജീവിതം സ്തംഭിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ആയിരുന്നു എല്ലാ മേഖലയിലും കടന്നുവന്നത്. ജോലികളെല്ലാം വർക്ക് ഫ്രം ഹോം ആയപ്പോൾ സ്കൂൾ പഠനവും ഓൺലൈൻ ആയി മാറുകയായിരുന്നു. ഇതോടെ സ്വന്തമായി സ്മാർട്ട്ഫോൺ ഇല്ലാത്തവർക്ക് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നം ആയി മാറി. സുമനസുകളുടെയും അധ്യാപകരുടെയും ഇടപെടലുകൾ കാരണം ഒരുപാട് കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ചിലർക്ക് ഇപ്പോഴും സ്മാർട്ട് ഫോണുകൾ ഇല്ലാത്തതിനാൽ പഠനം തുടരാൻ സാധിക്കുന്നില്ല.
ഇപ്പോഴിതാ ഓൺലൈൻ ക്ലാസ് പഠനത്തിനായി സ്വന്തമായി മൊബൈൽ ഫോൺ വാങ്ങാൻ അധ്വാനിക്കുന്ന പതിനൊന്നുകാരിയുടെ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികൾ കാരണം തുൾസി കുമാർ എന്ന വിദ്യാർത്ഥിനിക്ക് സ്വന്തമായി ഒരു സ്മാർട്ട്ഫോൺ ഇല്ല. അതുകൊണ്ടുതന്നെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനും സാധിക്കുന്നില്ല. ഫോണ് വാങ്ങിക്കുവാൻ ആയി സ്വന്തമായി പണം കണ്ടെത്താൻ വേണ്ടി തെരുവോരങ്ങളിൽ മാമ്പഴ കച്ചവടം തുടങ്ങി ഈ പതിനൊന്നുകാരി. മാമ്പഴം വിറ്റുകിട്ടുന്ന പണം സ്വരുക്കൂട്ടി പുതിയൊരു ഫോൺ വാങ്ങാമെന്ന് ആയിരുന്നു തുൾസി വിചാരിച്ചത്. എന്നാൽ അധികനാൾ മാമ്പഴകച്ചവടം ചെയ്യേണ്ടി വന്നില്ല ഈ പെൺകുട്ടിക്ക്.
പഠനത്തിനു വേണ്ടിയുള്ള തുൾസിയുടെ പോരാട്ടം പ്രാദേശിക ചാനലിലൂടെ പുറംലോകം അറിഞ്ഞതോടെ വാല്യൂ എഡ്യൂറെയ്ൻമെൻറ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ അമേയ തുൾസിക്ക് പഠനസഹായവുമായി മുന്നോട്ട് വരികയായിരുന്നു. ധനസഹായം നൽകുന്നതിനു പകരം പെൺകുട്ടിയുടെ കയ്യിൽ നിന്നും മാമ്പഴങ്ങൾ വാങ്ങി പണം നൽകിയാണ് അമേയ സഹായിച്ചത്. ഓരോ മാമ്പഴത്തിനു പതിനായിരം രൂപ വീതം നൽകി 12 മാമ്പഴങ്ങൾ ആണ് അമേയ വാങ്ങിയത്. അങ്ങനെ ഒരു ലക്ഷം ഇരുപതിനായിരം രൂപയാണ് തുൾസിയുടെ അച്ഛൻ ശ്രീമൽ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച എത്തിയത്. ജാർഖണ്ഡ് ജംഷഡ്പൂരിൽ താമസിക്കുന്ന തുൾസിഅഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. ഫോൺ വാങ്ങിക്കാൻ ഉള്ള പണം ലഭിച്ചതോടെ ഇനി ഓൺലൈൻ ക്ലാസിൽ പഠനം തുടരാൻ സാധിക്കുന്നതിലുള്ള സന്തോഷത്തിലാണ് തുൾസി കുമാർ.