പേര് പോലെ തന്നെ അശോകനും അശോകന്റെ ലോകവും, ഒരു കൊച്ചു ഗ്രാമ പശ്ചാത്തലവും നിറഞ്ഞ സുന്ദരമായ ഫ്രെയിമിലൂടെ യാണ് തുടക്കം. പുതുമുഖങ്ങൾക്ക് അവസരങ്ങൾ തട്ടിമാറ്റുന്ന, അല്ലെങ്കിൽ ഒരുപാട് വളരുവാൻ അനുവദിക്കാത്ത ഇൻഡസ്ടറി എന്ന ശാപം കഴിഞ്ഞ കുറച്ചു നാളുകളായി നമ്മുടെ ഇന്ത്യൻ സിനിമ മേഖലയെ പിടിച്ചു ഉലയ്ക്കുന്നുണ്ട്. എന്നാൽ മലയാള സിനിമ അതിനു മറുപടി കൊടുക്കുന്ന ഒരു ചിത്രം കൂടിയാണ് “മണിയറയിലെ അശോകൻ”.
നമ്മുടെ അശോകനായി വേഷം ചെയ്തിരിക്കുന്നത് ഗ്രിഗറിയാണ്. ഒരു പുതുമുഖ സംവിധായകന് (Shamzu Zayba) മികച്ച പിന്തുണ ലഭിച്ച പല ഘടകങ്ങൾ ഒത്ത് ചേർന്ന ഒരു ചിത്രം കൂടിയാണ് “മണിയറയിലെ അശോകൻ”. കാരണം ഇത്രയധികം കൂട്ടുകാർ, അതും എത്ര ഉരച്ചു നോക്കിയാലും പഴയതിലും നന്നായി തിളങ്ങുന്ന കൂട്ടുകാർ ഒരുമിക്കുമ്പോൾ അത് കാണാൻ തന്നെ നല്ല ചേലാണ്.
ഒരു ഓണ ചിത്രം, അതും കുടുംബ പ്രേക്ഷകർക്കായി ഒരുക്കുമ്പോൾ പ്രധാനമായും ഏറെ ശ്രദ്ധ പുലർത്തേണ്ട സംഭാഷണങ്ങളും, അവരുടെ മനസ്സ് അറിഞ്ഞു എഴുതുന്ന സീനുകളും തീർത്തും മനോഹരമായി ചേർത്തിണക്കിയിട്ടുണ്ട് ഇവിടെ. വലിച്ചു നീട്ടി അനാവശ്യമായ കാര്യങ്ങളിലേക്ക് കടക്കാതെ കഥയിൽ എന്താണോ പറയാൻ ഉദ്ദേശിക്കുന്നത് അത് വളരെ വ്യക്തമായി പ്രേക്ഷകന് കാണിച്ചു കൊടുക്കുന്ന കാര്യത്തിൽ നൂറു ശതമാനം വിജയിച്ചു എന്ന് തന്നെ പറയാം.
ഒരുപക്ഷെ പുതുതലമുറയെ പലകാര്യങ്ങളും ഓർമ്മിപ്പിക്കാനും ചില കാര്യങ്ങൾ പഠിപ്പിക്കാനും ഉള്ള ത്രെഡും ചിത്രത്തിൽ നർമ്മരസത്തിൽ ഒരുക്കിയിട്ടുണ്ട്. നമുക്ക് ചുറ്റും എന്നല്ല, ചിലപ്പോൾ നമ്മൾ തന്നെയാണ് ചിത്രത്തിലെ അശോകനും, അജയനും, രതീഷും, അർജുനും, ഷൈജുവും എല്ലാം. കുടുംബപ്രേക്ഷകരുടെ മനസ്സിൽ കൂടുകൂട്ടാൻ ഈ അശോകനും കൂട്ടരും ഒളിപ്പിച്ചു വെച്ച ചില കാര്യങ്ങൾ കൂടെ ചേരുമ്പോൾ ഈ ഓണത്തിന് മലയാളികൾക്ക് നല്ല ഒരു അസ്സല് സമ്മാനം തന്നെയാണ് “മണിയറയിലെ അശോകൻ”.
നോട്ട് – ഒരു നിരൂപകൻ ആദ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ ചിലതും പലതും ശ്രദ്ധിക്കാതെ, മുൻധാരണകളാലും, കണ്ടപാടെ, ആളാകാൻ വേണ്ടിയും കയ്യിൽ കിട്ടിയ പൂമാലയെ എങ്ങനെ നശിപ്പിക്കാമോ അങ്ങനെ നശിപ്പിക്കുക എന്ന ഈ സ്വഭാവം എന്ന് നിർത്തുന്നുവോ അന്നേ “”മണിയറയിലെ അശോകൻ” “പോലെ ഉള്ള ചിത്രങ്ങൾക്ക് പുതിയൊരു ലോകം തുറന്നു കിട്ടുകയുള്ളു. ഒരു പുതുമുഖ സംവിധകായകനെ വിശ്വസിച്ച് ഇങ്ങനെ ഒരു ചിത്രം ഓണസമ്മാനമായി എത്തിച്ച ദുൽഖർ സൽമാനും, ഈ കൂട്ടായ്മയ്ക്കും ഒരുപാട് നല്ല ചിത്രങ്ങൾ ഇനിയും നൽകാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു നിർത്തുന്നു .